മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ആര്യൻ ഹാജരായിരുന്നില്ല. കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റേയും ആചിത് കുമാറിന്റെയും മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആര്യന്റെ ജാമ്യ വ്യവസ്ഥകളിൽ പറയുന്നത്.
കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സജ്ഞയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനേയും കൂട്ടുപ്രതികളേയും ചോദ്യം ചെയ്യുക. ഇന്നലെ ഉച്ചയ്‌ക്ക് ചോദ്യം ചെയ്യലിനെത്തണം എന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഹാജരാകാൻ കഴിയില്ലെന്ന് ആര്യൻ അറിയിക്കുകയായിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആര്യൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്.
ചോദ്യം ചെയ്യുന്നതിനായി എൻസിബി സംഘം ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ആര്യൻ ഖാന് പുറമെ അർബാസ് മെർച്ചന്റ്, പ്രഭാകർ സാലി, പൂജ ദാദൽനി, മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലികിന്റെ മരുമകൻ സമീർ ഖാൻ എന്നിവരുൾപ്പെടെ കേസിൽ പ്രതിചേർത്തിട്ടുള്ള എല്ലാവരേയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ ആര്യൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലാകുന്നത്. ഒക്ടോബർ 28നാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. നടി ജൂഹി ചൗളയാണ് ആര്യൻ ഖാന് വേണ്ടി ആൾ ജാമ്യം നിന്നത്.















