കൊച്ചി: നടൻ ജോജു ജോർജ്ജിനെതിരെ വനിതാ നേതാവ് നൽകിയ പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സിന്റെ പ്രതിഷേധ മർച്ച്. മരട് പോലീസ് സ്‌റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. സമരം ശക്തമാക്കുമെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു.
വനിതാ നേതാവിന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണറാണോ തീരുമാനിക്കേണ്ടതെന്ന് ബിന്ദു ചോദിച്ചു. പരാതി നൽകിയാൽ മൊഴിയെടുക്കാൻ പോലീസ് തയ്യാറാകണം. ഒരു മൊഴി പോലും രേഖപ്പെടുത്താതെ കേസെടുക്കാനാകില്ലെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷ്ണർ ആരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്.
ജോജു ജോർജ്ജിനെ കണ്ടിട്ട് കൊച്ചി സിറ്റി പോലീസ് പേടിച്ചിരിക്കുകയാണ്. ജോജു ജോർ്ജ്ജിനെതിരെ കേസെടുക്കാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. ജോജു ജോർജ്ജിനെന്താ കൊമ്പുണ്ടോ… പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയാൽ കേസല്ലേ, ആ മനുഷ്യൻ ചീത്ത വിളിക്കുന്നത് കൊല്ലത്ത് ഇരുന്നുകൊണ്ട് താൻ കണ്ടു. എല്ലാ ചാനലിൽ കൂടെയും കാണുകയും കേൾക്കുകയും ചെയ്തു. സ്വന്തം കണ്ണുകൊണ്ട് കാണുകയും കേൾക്കുകയും ചെയ്ത സംഭവങ്ങൾ സത്യങ്ങൾ അല്ലെന്നാണ് സിറ്റി പോലീസ് കമ്മീഷ്ണർ പറയുന്നതെന്നും നാണമില്ലേ മിസ്റ്റർ ജോജു ജോർജ്ജെന്നും ബിന്ദു പറഞ്ഞു.
ജോജു ജോർജ് അപമര്യാദയായി പെരുമാറി എന്നായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ എട്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജോജുവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകകരുടെ പ്രതിഷേധം.
Comments