ന്യൂഡൽഹി: ഹിന്ദുത്വ എന്നാൽ ഒരു സിഖ് വിശ്വാസിയേയോ ഇസ്ലാമിനേയോ മർദ്ദിക്കുക എന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പെയ്‌നിംഗിന്റെ ഭാഗമായാണ് ഹിന്ദുത്വത്തിനെതിരെ രാഹുൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും, ഹിന്ദുത്വമെന്നാൽ ഒരു ഇസ്ലാമിനെയോ ഹിന്ദുവിനെയോ അടിക്കുക എന്നുള്ളതാണെന്നും രാഹുൽ പറയുന്നു.
ഹിന്ദുത്വത്തെ ജിഹാദി തീവ്രവാദി സംഘടനകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും ഹിന്ദുത്വത്തെ അവഹേളിച്ച് രംഗത്തെത്തിയത്. ഹിന്ദുത്വമെന്നാൽ തീവ്രവാദ സംഘടകളായ ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നാണ് തന്റെ പുതിയ പുസ്തകത്തിൽ സൽമാൻ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആർഎസ്എസിനേയും ബിജെപിയേയും രാഹുൽ ഗാന്ധി യോഗത്തിൽ വിമർശിച്ചു. ഏത് തരത്തിലുള്ള ഹിന്ദു വിശ്വാസമാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ചോദിച്ചു. ‘ ഇന്ന് നമുക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും, കോൺഗ്രസിന്റെ സ്‌നേഹത്തിലൂന്നിയ പ്രത്യയശാസ്ത്രത്തെ ആർഎസ്എസിന്റേയും ബിജെപിയുടേയും വെറുപ്പ് കലർന്ന പ്രത്യയശാസ്ത്രം മറികടന്നുവെന്നാതാണ് സത്യം. ഇത് നമ്മൾ അംഗീകരിക്കണം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ജീവസ്സുറ്റതും ഊർജ്ജസ്വലവുമാണ്. നമ്മുടെ പ്രത്യയശാസ്ത്രത്തെ കോൺഗ്രസിന്റെ ആളുകൾക്കിടയിൽ പ്രചരിപ്പിക്കാൻ കഴിയാത്തതിനാലാണ് ബിജെപിയും ആർഎസ്എസും അതിനെ മറികടന്നതെന്നും’ രാഹുൽ ഗാന്ധി പറഞ്ഞു.
Comments