ഒരു രാജ്യത്തിന്റെ ദേശീയ പതാകയിൽ പോലും ആലേഖനം ചെയ്യപ്പെട്ട ആയുധം , വർഷം തോറും രണ്ടര ലക്ഷം പേരുടെയെങ്കിലും ജീവനെടുക്കുന്ന മെഷീൻ ഗൺ . ഒരേ സമയം സൈനികരുടേയും ഭീകരരുടേയും വിശ്വസ്തൻ. കുട്ടികൾക്കു പോലും വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്നവൻ.. ഒറ്റവാക്കിൽ സിമ്പിളാണ് – അതേ സമയം പവർ ഫുള്ളും – എ.കെ 47 ന്റെ ചരിത്രമാണ് വേൾഡ് ഓഫ് ഇൻവെൻഷന്റെ ഈ അദ്ധ്യായത്തിൽ നാം പരിശോധിക്കുന്നത്.
തോക്കുകളിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള എകെ 47 ന് ഇന്ത്യയുടെ സ്വാതന്ത്രലബ്ധിയോളം പഴക്കമുണ്ട്. 1947 ലാണ് ഇത്തരം തോക്കുകൾ കണ്ടുപിടിച്ചത്. റഷ്യൻ സൈനികനായ മിഖായേൽ കലാഷ്നിക്കോവ് ആണ് എ.കെ 47 തോക്കുകളുടെ കണ്ടുപിടിത്തത്തിന് പിന്നിൽ. രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ശത്രുക്കളെ എളുപ്പത്തിൽ നേരിടാൻ നിലവിലെ തോക്കുകൾ പോരെന്ന ചിന്തയാണ് അദ്ദേഹത്തെ എകെ 47 തോക്കുകളുടെ കണ്ടിപിടിത്തത്തിലേക്ക് നയിച്ചത്.
യുദ്ധകാലത്ത് പിസ്റ്റലുകളും, സബ്മെഷീൻ ഗണ്ണുകളുമുപയോഗിച്ചായിരുന്നു സോവിയറ്റ് സൈന്യം പ്രധാനമായും എതിരാളികളെ നേരിട്ടത്. എന്നാൽ ഇതിനെല്ലാം പ്രഹരശേഷി വളരെ കുറവായിരുന്നു. ഒരിക്കൽ ബ്രയാൻസ്‌ക് യുദ്ധത്തിൽ കലോഷ്നിക്കോവിന്റെ തോളിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ അദ്ദേഹം കണ്ടത് സമാനരീതിയിൽ പരിക്കേറ്റ് കിടക്കുന്ന നിരവധി സോവിയറ്റ് സൈനികരെയായിരുന്നു. ശത്രുക്കളെ ഫലപ്രദമായി നേരിടാൻ നിലവിലെ ആയുധങ്ങൾ പോരെന്നും ഓട്ടോമാറ്റിക് തോക്കുകൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കലാഷ്നിക്കോവ് എ.കെ 47 തോക്കുകളുടെ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
1945 ന് അദ്ദേഹം എ.കെ 47 തോക്കുകളുടെ രൂപരേഖ തയ്യാറാക്കി നിർമ്മാണത്തിന് തുടക്കമിട്ടു. 1947 ഓടെ അദ്ദേഹം എ.കെ 47 തോക്കുകൾ വികസിപ്പിച്ചു. പിന്നീട് 1947 ൽ തോക്കുകൾ സോവിയറ്റ് സൈന്യത്തിന്റെ ഭാഗമായി. സോവിയറ്റ് സൈന്യം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് എ.കെ 47 തോക്കുകൾ ശ്രദ്ധനേടാൻ ആരംഭിച്ചത്. ഇതോടെ 1949 ൽ ഇത്തരം തോക്കുകൾ സോവിയറ്റ് സൈന്യം ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ മറ്റ് രാജ്യങ്ങളും എ.കെ 47 തോക്കുകളുടെ ആവശ്യക്കാരായി മാറി.
കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈന, വിയറ്റ്നാം എന്നിവയായിരുന്നു എകെ 47 തോക്കുകൾ ആദ്യമായി ഉപയോഗിക്കാൻ ആരംഭിച്ചത്. പിന്നീട് തോക്കുകളുടെ ഫലപ്രാപ്തി മനസ്സിലാക്കിയ അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളും എ.കെ 47 തോക്കുകൾ ഉപയോഗിക്കാൻ ആരംഭിച്ചു.
എകെ സീരീസിലുള്ള നിരവധി തോക്കുകൾ കണ്ടുപിടിക്കപ്പെട്ടെങ്കിലും എകെ 47 തോക്കുകൾ ലഭിച്ചത്ര പ്രചാരം മറ്റ് തോക്കുകൾക്ക് ലഭിച്ചിട്ടില്ല. മറ്റ് ആയുധങ്ങളുടെ ഗുണങ്ങൾ സമന്വയിപ്പിക്കാൻ കഴിഞ്ഞതാണ് എ.കെ 47 തോക്കുകളെ ലോകപ്രശസ്തമാക്കിയത്. ഇന്ന് 106 രാജ്യങ്ങളിലെ സൈന്യത്തിന്റെ പ്രധാന ആയുധമാണ് എ.കെ 47.
10 കോടിയോളം എകെ 47 തോക്കുകൾ വിവിധ രാജ്യങ്ങളിലായി നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത് മറ്റ് ആയുധങ്ങളിൽ വ്യത്യസ്തമായി എകെ 47 തോക്കുകളുടെ കരുത്ത് എത്രത്തോളമുണ്ടെന്ന സൂചന നൽകുന്നു. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ വർഷം തോറും ഈ തോക്കിനാൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏത് കാലാവസ്ഥയിലും, ഏത് ദുർഘടമായ അന്തരീക്ഷത്തിലും ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് എ.കെ 47 തോക്കുകളുടെ പ്രധാന സവിശേഷത. വെള്ളത്തിൽ മുക്കിവെച്ചാൽ പോലും അനായാസം ലക്ഷ്യം ഭേദിക്കാൻ ഈ തോക്കുകൾ കഴിവുണ്ട്. ഈ ഗുണങ്ങളാണ് ഭീകരർക്കും എകെ 47 തോക്കുകൾ പ്രിയപ്പെട്ടതാക്കുന്നത്. അൽ ഖായ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ ഇഷ്ട തോക്ക് കൂടിയാണ് എ കെ 47 എന്നാണ് പറയപ്പെടുന്നത്.
ഇന്ന് സൈന്യത്തെ നേരിടാൻ ഭീകരർ ഉപയോഗിക്കുന്ന പ്രധാന ആയുധവും ഇതുതന്നെയാണ്. ഇന്ത്യയിൽ സൈന്യം വധിക്കുന്ന ഭീകരരിൽ നിന്നും ഇത്തരം തോക്കുകൾ പിടിച്ചെടുത്ത വാർത്തകൾ ദിവസവും നാം കേൾക്കാറുണ്ട്. രാജ്യങ്ങളുടെ ദേശീയ പതാകയിൽ പോലും ആലേഖനം ചെയ്യാൻ തക്ക അംഗീകാരം എകെ 47 തോക്കുകൾ ലഭിച്ചിട്ടുണ്ട് . മൊസാംബിക്കിന്റെ പതാകയിലാണ് എ കെ 47 ന്റെ ചിത്രമുള്ളത് . ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പതാകയിലും എ.കെ 47 ആലേഖനം ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ എ കെ -47 ഒരു ചെറിയ മീനല്ല എന്നർത്ഥം.
Comments