സ്കൂളിൽ പഠിക്കുമ്പോൾ ഹോം വർക്ക് ചെയ്യാത്തതിനും മറ്റും കുട്ടികൾ അടി വാങ്ങിയിരുന്നു. ജോലി ചെയ്യുമ്പോൾ സമയം പാഴാക്കുന്നതിന് മേൽഉദ്യോഗസ്ഥന്മാരുടെ കൈയ്യിൽ നിന്നും പലരും ശകാരങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാൽ അത്തരത്തിൽ ജോലി ചെയ്യുമ്പോൾ കരണത്തടിക്കാൻ മാത്രമായി ഒരാളെ ജോലിയ്‌ക്ക് നിയമിച്ചാലോ? കേൾക്കുംമ്പോൾ ഇതെന്താണ് പറയുന്നതെന്ന് ചിന്തിക്കേണ്ട. അങ്ങനെ ഒരാളെ ജോലിയ്‌ക്കായി നിയമിച്ചിരിക്കുകയാണ് ഒരു ഇന്തോഅമേരിക്കൻ ബ്ലോഗർ. എന്താണ് വ്യത്യസ്തമായ ഈ ചിന്തയ്‌ക്ക് കാരണമെന്ന് അറിയാം…..
ഫെയ്‌സ്ബുക്ക് തുറന്നാലുടൻ തന്റെ മുഖത്തടിക്കാൻ യുവതിയെ തിരഞ്ഞ് നടന്ന ഇന്തോഅമേരിക്കൻ ബ്ലോഗറായ മനീഷ് സേഥിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. കുറച്ച് നാളുകൾക്ക് മുൻപാണ് ഇയാൾ തന്റെ മുഖത്തടിക്കാൻ വേണ്ടി മാത്രമായി ഒരു യുവതിയെ ജോലിക്കെടുത്തത്. ടെസ്ല സിഇഒ ഇലോൺ മസ്‌കും ഈ സംഭവത്തിനോട് പ്രതികരിച്ചിരുന്നു. അടിയുടെ കാരണം തിരഞ്ഞ് ഇറങ്ങിയവരോട് ഇതിനു പിന്നിലെ കഥ വ്യക്തമാക്കിയിരിക്കുകയാണ് മനീഷ് സേഥി.
തന്റെ ജോലിസമയത്തും ഫെയ്‌സ്ബുക്കിൽ സമയം ചെലവഴിക്കുന്നത് തടയാനാണ് മനീഷ് മുഖത്തടിക്കാൻ ഒരാളെ തിരഞ്ഞത്. ഫെയ്‌സ്ബുക്കിൽ ചിലവഴിക്കുന്ന സമയം കൂടി ജോലിക്കായി മാറ്റി വച്ചാൽ അത് തനിക്ക് വളരെ ഗുണകരമാകുമെന്ന് കണ്ടായിരുന്നു മനീഷ് സേഥിയുടെ ഈ തീരുമാനം.
നന്നായി മുഖത്ത് ആഞ്ഞടിക്കാൻ അറിയുന്ന ആളാകണം എന്നത് മാത്രമായിരുന്നു ജോലിക്കായി വേണ്ട ഒരേ ഒരു യോഗ്യത. എപ്പോൾ ഫെയ്‌സ്ബുക്ക് തുറക്കുന്നുവോ, അപ്പോൾ അടി കിട്ടണം ഇതായിരുന്നു ജോലി.
മനീഷ് സേഥി ഒരു ദിവസം എന്തെല്ലാമാണ് ചെയ്യുന്നതെന്ന് ആൾ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കണം. ജോലി ചെയ്യുകയാണെന്ന് ഉറപ്പ് വരുത്തണം. ഫെയ്‌സ്ബുക്കിൽ സമയം ചിലവഴിച്ചാൽ ആ നിമിഷം മുന്നറിയിപ്പ് നൽകണം. അല്ലെങ്കിൽ മുഖത്തടിക്കണം. ഇതായിരുന്നു ജോലി ചെയ്യുന്ന ആൾ ചെയ്യേണ്ടത്. മുഖത്തടിക്കുന്ന ജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയപ്പോൾ തന്നെ നിരവധി ആളുകൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചു.
അവരിൽ നിന്നും കാര എന്ന പെൺകുട്ടിയെ ആണ് മനീഷ് തിരഞ്ഞെടുത്തത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോഴെല്ലാം മുഖത്തടിക്കുക എന്നത് മാത്രമാണ് യുവതിയുടെ ഏക ജോലി. മണിക്കൂറിൽ എട്ട് ഡോളറാണ് യുവതിയുടെ ശമ്പളം. അടിയുടെ വേദനയിൽ പിന്നീട് ഫെയ്‌സ്ബുക്ക് നോക്കില്ലെന്നും, ഇതോടെ ജോലിയിലുള്ള കാര്യക്ഷമത ഉയർന്നുവെന്നാണ് മനീഷ് പറയുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ജോലി ചെയ്തില്ലെങ്കിൽ അടി എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. ജോലി ചെയുന്ന സമയങ്ങളിൽ ഫെയ്ബുക്കിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും അനാവശ്യമായി സമയം കളയുന്നവർക്കെല്ലാം ഇത്തരത്തിൽ അടിയുടെ കുറവുണ്ട്.














