ന്യൂഡൽഹി: ഇന്ധന നികുതിയിൽ ഇളവ് വരുത്തിയ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതുവരെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് വരുത്താൻ തയ്യാറായതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്‌ക്കാൻ നിർബദ്ധിതരായത്.
പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എന്നാൽ കേരളം ഇതുവരെ ഇന്ധന നകുതിയിനത്തിൽ കുറവ് വരുത്താൻ തയ്യാറായിട്ടില്ല. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, പശ്ചിമബംഗാൾ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നികുതി ഇനത്തിൽ ഇളവ് വരുത്തിയിട്ടില്ല. രാജസ്ഥാൻ സർക്കാർ നികുതി ഇനത്തിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എന്നാൽ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.
ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്‌ക്കില്ലെന്ന് നിലപാടാണ് കേരളം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും കുറയ്‌ക്കില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ധനമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്തുണ നൽകുകയും ചെയ്തിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളിൽ പെട്രോളിന് നികുതി ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ലക്ഷദ്വീപിൽ കേരളത്തിന് വാറ്റ് നികുതി നൽകിയ ശേഷമാണ് പെട്രോൾ വാങ്ങിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. നിലവിൽ ഏറ്റവും കൂടുതൽ നികുതി ഇളവ് നൽകിയിട്ടുള്ളത് പഞ്ചാബാണ്. പെട്രോളിന് ലിറ്ററിന് 16.02 രൂപയാണ് ഇവടെ കുറച്ചത്. ലഡാക്കിൽ 13.43 രൂപയും കർണ്ണാടകയിൽ 13. 35 രൂപയും പെട്രോൾ വില കുറഞ്ഞു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ രൂപയിൽ പെട്രോൾ ലഭിക്കുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്. ഏറ്റവും കൂടുതൽ രാജസ്ഥാനിലും. കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, ആസം, ഹിമാചൽപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ധന വില കുറച്ച മറ്റ് സംസ്ഥാനങ്ങൾ. ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളോട് നികുതി കുറയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
Comments