കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന പേരിൽ നടൻ ജോജു ജോർജ്ജിനെതിരെ മരട് പോലീസ് കേസെടുത്തു. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. നവംബർ ഒന്നിനാണ് സംഭവം നടക്കുന്നത്. അന്ന് തന്നെ ജോജുവിനെതിരെ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു.
ആ ദിവസങ്ങളിൽ ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. 500 രൂപയാണ് പിഴത്തുക. കോടതിയിലും ഇത് അടച്ചില്ലെങ്കിൽ മറ്റ് നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കൊറോണ മാനദണ്ഡം ലംഘിച്ച് സമരം നടത്തിയതിന് ഷാജഹാൻ ഉൾപ്പെടെ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.
കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെയാണ് പ്രവർത്തകർ ജനജീവിതം ദുസ്സഹമാക്കി സമരം ചെയ്തത്. ഒരു മണിക്കൂർ നേരം വഴി തടയൽ സമരമാണ് കോൺഗ്രസ് നടത്തിയത്. എന്നാൽ ജില്ലയിലെ ഏറ്റവും തിരക്കുള്ള റോഡ് ആയതിനാൽ തന്നെ സമരം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു.
ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ പ്രവർത്തകർ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് ജോജു ജോർജ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. ജോജു ജോർജ്ജ് മദ്യപിച്ചെന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയുകയായിരുന്നു.
Comments