മോസ്‌കോ: അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 വ്യോമപ്രതിരോധ മിസൈലിന്റെ വിതരണം ആരംഭിച്ച് റഷ്യ. ഈ പ്രതിരോധ സംവിധാനം ഈ വർഷം അവസാനത്തോടെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് റഷ്യ അറിയിച്ചിരുന്നു. മുൻപ് നിശ്ചയിച്ചിരുന്ന പ്രകാരം തന്നെ മിസൈലിന്റെ കൈമാറ്റം ആരംഭിച്ചു എന്ന് ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്‌നിക്കൽ കോ-ഓപ്പറേഷൻ(എഫ്എസ്എംടിസി) ഡയറക്ടർ ദിമിത്രി ഷുഗേവ് പറഞ്ഞു.
2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൺ ഡോളർ എസ്-400 ഭൂതല കരാറിൽ ഒപ്പു വെച്ചത്. അമേരിക്കയുടെ ഉപരോധ ഭീഷണികളെ അവഗണിച്ചാണ് ഇന്ത്യ എസ്400 മിസൈൽ സംവിധാനം വാങ്ങാൻ റഷ്യയുമായി കരാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈനികർക്ക് മിസൈൽ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ കൂടാതെ ഒരു സംഘം ശാസ്ത്രജ്ഞരും പരിശീലനം പൂർത്തിയാക്കി.
റഷ്യൻ നിർമ്മിത ഈ എസ്-400 ഉപരിതല ടു-എയർ മിസൈൽ ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ്. അമേരിക്കയുടെ ഏറ്റവും മികച്ച പോർവിമാനമായ എഫ്-35 ലൈറ്റ്‌നിങ് II സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെ വരെ പ്രതിരോധിക്കാൻ ഇവയ്‌ക്ക് കരുത്തുണ്ട്.
ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യയുടെ എസ്-400 പ്രതിരോധ സംവിധാനം. ശത്രുക്കളുടെ പോർ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക്-ക്രൂസ് മിസൈലുകളുമെല്ലാം തകർക്കാൻ കരുത്തുള്ള ഒന്നാണ് എസ്-400 മിസൈലുകൾ. ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള ശേഷി തന്നെയാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലുമുള്ള ബോംബറുകൾ, സ്‌റ്റെൽത്ത് ഫൈറ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ എസ്400 പ്രാപ്തമാണ്. 72 മിസൈലുകൾ ഒറ്റയടിക്ക് തൊടുക്കാൻ കഴിയുന്ന എസ്400 ന് ഒരു സമയം 36 ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ
Comments