ന്യൂഡൽഹി: ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് ഒരു പൊൻ തൂവൽ കൂടി. ലോകത്തിലെ റോബോട്ടിന്റെ സഹായത്തോടെയുള്ള അന്നനാളം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യയിൽ വിജയകരമായി നടന്നു. ജോധ്പൂരിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് ഈ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർ.
9 മാസം മുമ്പ് ആസിഡ് കഴിച്ച യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ആസിഡ് കഴിച്ചതിനെ തുടർന്ന് യുവാവിന്റെ അന്നനാളത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഇയാൾക്ക് പാനീയങ്ങളും കട്ടിയുള്ള ഭക്ഷണവും കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയയിൽ, ഡോക്ടർമാർ കേടുപാടുകൾ സംഭവിച്ച അന്നനാളം നീക്കം ചെയ്യുകയും പുതിയതും പൂർണമായും പ്രവർത്തനക്ഷമവുമായ ഒന്ന് ഘടിപ്പിക്കുകയും ചെയ്തു.
രോഗിയെ പൂർണമായും ഓട്ടോമേറ്റഡ് ഓപ്പറേഷന് ആണ് വിധേയനാക്കിയതെന്ന് ജോധ്പൂർ എയിംസിലെ ഡോക്ടർമാർ വ്യക്തമാക്കി. ഐവർ ലൂയിസ് എസോഫാഗെക്ടമി എന്ന രീതിയാണ് ശ്സ്ത്രക്രിയയ്ക്കായി ഉപയോഗിച്ചത്.
ആസിഡ് കഴിച്ചതിനാൽ രോഗിക്ക് ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും വയറിൽ ഘടിപ്പിച്ച ട്യൂബിലൂടെ ഭക്ഷണം നൽകുകയുമായിരുന്നു. സാധാരണനിലയിലുള്ള ശസ്ത്രക്രിയ പ്രക്രിയയിൽ കഴുത്ത്, നെഞ്ച്, വയർ എന്നിവിടങ്ങളിൽ മുറിവ് ഉണ്ടാകുമായിരുന്നു. അത് സാവധാനത്തിൽ സുഖം പ്രാപിക്കുന്നതിനും കൂടുതൽ വേദനയ്ക്കും വലിയ പാടുകൾക്കും കാരണമാവും.ഇത് ഒഴിവാക്കാനാണ് റോബോട്ടുകളുടെ സഹായത്തോടെ ശസത്രക്രിയ നടത്തിയത്. 8 മില്ലീമീറ്റർ ഉള്ള നാല് മുറിവുകൾ മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് ഉണ്ടായത്.
ശസ്ത്രക്രിയ നടത്തി നാല് ദിവസത്തിന് ശേഷം യുവാവ് സാധാരണ രീതിയിൽ ഭക്ഷണപാനീയങ്ങൾ കഴിക്കാൻ തുടങ്ങുകയും രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡോക്ടമാർ വ്യക്തമാക്കി.ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനങ്ങൾ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തെ ആശുപത്രിയാണ് എയിംസ് ജോധ്പൂർ 2018 ൽ 28 കോടി രൂപ ചെലവിലാണ് സംവിധാനങ്ങൾ സ്ഥാപിച്ചത്.
Comments