ഒഡീഷ: ബ്രിട്ടീഷ് മാടമ്പിത്തരത്തിനും അനീതിക്കുമെതിരെ ഭാരതമണ്ണിൽ നിന്ന് പോരാടിയ ധീരദേശാഭിമാനിയായ ഗോത്ര-വനവാസി വീരനായകൻ ബിർസമുണ്ടയെ നമിച്ച് രാജ്യം. 146-ാം ജന്മവാർഷികമാണ് ഇന്ന് വനവാസി മേഖല മുഴുവൻ ആഘോഷിക്കുന്നത്.
വടക്കു കിഴക്കൻ മേഖലയിലെ ജനതയുടെ വീരനായകനായ മുണ്ട 1875 നവംബർ 15നാണ് ജനിച്ചത്. 25-ാം വയസ്സിൽ വീരമൃത്യുവരിച്ച യുവാവിന്റെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല ഏടുകളിലൊന്നാണ്.
ഝാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നീ ഇന്നത്തെ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വിശാലമായ ഗോത്രമേഖലയിൽ നിലയുറപ്പിച്ചായിരുന്നു ബിർസ മുണ്ടയുടെ പോരാട്ടം. ഗോത്രമേഖലയിൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ടാണ് 100 വർഷത്തിലേറെ തമസ്‌ക്കരിക്കപ്പെട്ട മുണ്ടയെ കേന്ദ്രസർക്കാർ ആദരിക്കുന്നത്.
1900 മാർച്ച് മൂന്നിന് ജാംകോരി വനമേഖലയിൽ ഒളിപ്പോർ നടത്തി പിടിയിലായ മുണ്ട ബ്രിട്ടീഷുകാരന്റെ തടവിലിരിക്കേ അസുഖബാധിതനായി മരണത്തെ വരിക്കുകയായിരുന്നു. ശരിയായ ഒരു ചികിത്സയും നൽകാതെ ഗോത്രവർഗ്ഗപോരാളിയെ കൊല്ലുകയായിരുന്നു. 1900 ജൂൺ 9നാണ് ബിർസ മുണ്ട ജയിലിൽ ബലിദാനിയായത്.
1882ൽ വനനിയമം അടിച്ചേൽപ്പിച്ച് ബ്രിട്ടീഷുകാരൻ ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കാനും ഗോത്രസമൂഹത്തെ ഛിന്നഭിന്നമാക്കാനുമാണ് ശ്രമിച്ചത്. മുഴുവൻ ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഛോട്ടാ നാഗ്പൂർ കേന്ദ്രീകരിച്ചാണ് ബിർസ മുണ്ട പോരാടിയത്. 1894ലാണ് മുണ്ടയുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പാരംഭിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയല്ല നാമാണ് നമ്മെ ഭരിക്കേണ്ടകതെന്ന ധീരദേശാഭിമാനത്തിന്റെ പോരാട്ട ആഹ്വാനമാണ് മുണ്ട സ്വന്തം ജനങ്ങൾക്കായി നൽകിയത്.
Comments