ഇസ്ലാമാബാദ് : സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ നോബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി അടുത്തിടെയാണ് വിവാഹിതയായത്. പാകിസ്താൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകനായ അസർ മാലിക്കാണ് മലാലയുടെ വരൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മലാല വിവാഹിതയായ വിവരം ലോകം അറിഞ്ഞത്. എന്നാൽ സന്തോഷവാക്കുകൾക്ക് പകരം പാകിസ്താനിൽ നിന്നും വിവാഹം കഴിച്ച മലാലയ്‌ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ഇതിനിടെ മലാലയുടെ പഴയ അഭിമുഖവും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു.
വിവാഹത്തെക്കുറിച്ച് മലാല മാദ്ധ്യമത്തോട് നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു അഭിമുഖം. എന്തിനാണ് ആളുകൾ വിവാഹം ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, രണ്ട് പേർ തമ്മിൽ ഒന്നിച്ച് ജീവിക്കാൻ ഇത്തരം ഉടമ്പടിയുടെ ആവശ്യകത എന്തിനാണെന്ന് അറിയില്ല എന്നുമായിരുന്നു അഭിമുഖത്തിൽ മലാല പറഞ്ഞത്. വിവാഹത്തെ പങ്കാളിത്തമായി കാണണം. ഒരാൾക്കൊപ്പം ജീവിക്കണമെങ്കിൽ കല്യാണ ഉടമ്പടിയുടെ ആവശ്യമില്ല. തനിക്ക് വിവാഹമെന്നാൽ സ്വാതന്ത്ര്യം ത്യജിക്കലാണെന്നും മലാല പറഞ്ഞിരുന്നു. എന്നാൽ ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിച്ച മലാല വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് ആധാരമായത്.
അഭിമുഖം വലിയ ചർച്ചയായതോടെ വിശദീകരണവുമായി മലാല രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹത്തിന് എതിരല്ലെന്നും അഭിമുഖം എടുത്തപ്പോൾ താൻ അർദ്ധ ബോധാവസ്ഥയിലായിരുന്നുവെന്നും മലാല പറഞ്ഞു. വിവാഹമെന്ന് സ്ഥാപനത്തിലെ പുരുഷാധിപത്യത്തെയാണ് താൻ ചോദ്യം ചെയ്തത്. വിവാഹ ശേഷം സ്ത്രീകൾ സഹകരിക്കണമെന്നാണ് സമൂഹം പറയുന്നത്. സംസ്‌കാരത്തിലധിഷ്ഠിതമായാണ് വിവാഹത്തിന്റെ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും മലാല പ്രതികരിച്ചു.














