തിരുവനന്തപുരം; കെ-റെയിൽ പദ്ധതിക്ക് എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻറ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ സമ്മേളനത്തിലാണ് പിണറായി കെ. റെയിൽ പദ്ധതിക്ക് പിന്തുണ അഭ്യർത്ഥിച്ചത്. ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിതെന്നും ഇതുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
കേരളത്തിന്റെ ഭാവിയ്‌ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പദ്ധതിക്ക് എതിരെ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ ശക്തമായി രംഗത്ത് വന്നതോടെയാണ് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി വിഷയം ഉന്നയിച്ചത്.
വികസനപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകൽ പ്രധാനമാണ്. ചില മേഖലകളിൽ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാൻ എം.പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യ പ്രശ്‌നം, റബ്ബർ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസപ്രശ്‌നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയങ്ങളാണ്. ഇതിലൊക്കെ സംസ്ഥാന താത്പര്യം വേണ്ടവിധം പരിഗണിക്കുന്നില്ല.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതി ത്വരിതപ്പെടുത്താൻ എംപിമാർ ശ്രമിക്കണം. ശബരി റെയിൽപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇടപെടണം.
കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാതയുടെ മൊത്തം ചിലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാർത്ഥ്യമാക്കാൻ ഇടപെടണം. കാക്കനാട് മെട്രോ റെയിൽ എക്സ്റ്റൻഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങൾ ഇറക്കൽ എന്നീ കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങണം. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ അടിയന്തിരമായി അനുവദിക്കണം. ബേക്കൽ എയർസ്ട്രിപ്പിനുള്ള അനുമതിയും തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ എം.പി.മാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.
Comments