ന്യൂഡൽഹി: സ്വവർഗാനുരാഗിയായ മുതിർന്ന അഭിഭാഷകനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. മുതിർന്ന അഭിഭാഷകനായ സൗരഭ് കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇത് ആദ്യമായിട്ടാണ് സ്വവർഗാനുരാഗിയാണെന്ന് പൊതുസമൂഹത്തിൽ സമ്മതിക്കുന്ന ഒരാളെ ഹൈക്കോടതി ജഡ്ജിയായി നിയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാർച്ചിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്എ ബോബ്ദെ സൗരഭിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിന് ശേഷമാണ് തീരുമാനം.
2017 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി കൊളീജിയം സൗരഭിനെ ജഡ്ജിയാക്കാൻ ഐക്യകണ്‌ഠേന ശുപാർശ ചെയ്തിരുന്നു. എന്നാൽ നാല് തവണയും സുപ്രീംകോടതി കൊളീജിയം അന്തിമ തീരുമാനം നീട്ടിവെയ്‌ക്കുകയായിരുന്നു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്നാണ് സൗരഭ് നിയമബിരുദമെടുത്തത്. ഇതിന് ശേഷം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. രണ്ട് ദശാബ്ദങ്ങളായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
Comments