ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ജേസുദാസ് രാജയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പീഡനം സഹിക്കാനാകാതെ പെൺകുട്ടികൾ അനാഥാലയത്തിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിൻസിപ്പലുമാണ് 65 വയസ്സുകാരനായ ജേസുദാസ്.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ അറസ്റ്റിൽ നിന്നും രക്ഷപെടാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. എന്നാൽ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആശുപത്രിയിലെത്തി കേസ് പരിഗണിച്ചു. ഇയാളെ 15 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ പേരിൽ പ്രദേശത്ത് തന്നെ ഒരു വൃദ്ധസദനവും പ്രവർത്തിക്കുന്നുണ്ട്.
അനാഥാലയത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായതായി ജേസുദാസ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പെൺകുട്ടികളെ പോലീസ് കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കോടതിയിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തുപറയുന്നത്. സംഭവത്തെ തുടർന്ന് അനാഥാലയത്തിലെ 40 കുട്ടികളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്.
ജേസുദാസ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അനാഥാലയത്തിലെ തുറസ്സായ സ്ഥലത്ത് വെച്ച് കുളിക്കാൻ ആവശ്യപ്പെട്ടുവെന്നും അവർ കോടതിയിൽ പറഞ്ഞു. കൂടാതെ അവിടുത്തെ ജീവനക്കാർക്കെല്ലാം കൊടിയ പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും കുട്ടികൾ കോടതിയിൽ ധരിപ്പിച്ചു.
പ്രദേശത്തെ ഒരു യുവാവും തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ അനാഥാലയത്തിന്റെ ഫണ്ടിംഗ് സംബന്ധിച്ചും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Comments