ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ. വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ‘ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും കുറഞ്ഞ് വരികയാണ്. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ പോകുന്നതും, പകൽ സമയത്ത് പുറത്തിറങ്ങുന്നതും കുറയ്‌ക്കണം. എല്ലാവരും സുരക്ഷയ്‌ക്കായി എൻ95 മാസ്‌ക് ധരിക്കണമെന്നും’ ആരോഗ്യ വിദഗ്ധയായ ഡോ.റിച്ച സരിൻ പറയുന്നു. പുറത്ത് പോകണമെന്നുള്ളവർ അതിരാവിലെയോ, അല്ലെങ്കിൽ രാത്രിയിലോ പുറത്തിറങ്ങുന്നതായിരിക്കും ഉചിതമെന്നും ഇവർ പറയുന്നു.
നിലവിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഡൽഹിയിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ അടയ്‌ക്കാൻ നിർദ്ദേശമുണ്ട്. ജോലിയുള്ളവർ ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ചെയ്യാൻ ശ്രമിക്കണമെന്നും അധികൃതർ പറയുന്നു. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കണമെന്നും സി.എ.ക്യു.എം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്.
മലിനീകരണം കുറയ്‌ക്കുന്നതിനായി വ്യവസായം, വൈദ്യുതി നിലയം, ഗതാഗതം എന്നിവയിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ഇന്നലെ നിർദ്ദേശിച്ചിരുന്നു. വർക്ക് ഫ്രം ഹോം സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹി സർക്കാരിനെതിരെയും ഇന്നലെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. എല്ലാ ചുമതലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിൽ കെട്ടിവയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം. മലിനീകരണ തോത് കുറയ്‌ക്കാൻ അയൽസംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.















