കൊച്ചി: മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പരാതിയുമായി അൻസി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി. ഹോട്ടലുടമ റോയ് വയലാട്ടിനെ സംശയമുണ്ടെന്ന് കുടുംബം പരാതിയിൽ പറയുന്നു.
ഹോട്ടലുടമ റോയ് ദൃശ്യങ്ങൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും, ഹോട്ടലിലുണ്ടായ പ്രശ്‌നങ്ങൾ അന്വേഷിക്കണമെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത സമയത്ത് ഇയാൾ ഒളിച്ചു കളിക്കുകയാണെന്ന് പോലീസ് പറയുന്നു. മോഡലുകൾ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിരുന്നു. എന്നാൽ പാർട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകൾ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാൽ യഥാർത്ഥ സംഭവം അടങ്ങുന്ന ഹാർഡ് ഡിസ്‌ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇയാൾക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുത്തേക്കുമെന്നാണ് സൂചന.
റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്‌ക്കു വ്യക്തമായ അറിവുണ്ടെന്നാണ് റിപ്പോർട്ട്.
Comments