ഝാൻസി: ഉത്തർപ്രദേശിൽ 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഝാൻസിയിലെ പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ രാഷ്‌ട്ര രക്ഷാ സമർപ്പൺ പർവിന്റെ സമാപനചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ഝാൻസിയിൽ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി പ്ലാന്റ് നിർമ്മിക്കുന്നത്. 138 ഏക്കറിൽ 400 കോടി ചിലവിലാണ് പ്ലാന്റ് നിർമ്മിക്കുക.പദ്ധതിയിലൂടെ 600 ലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
രാജ്യത്ത് രണ്ട് ഇടങ്ങളിൽ പ്രതിരോധ വ്യവസായിക ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. തമിഴ്‌നാട്ടിലെ പ്രതിരോധ വ്യവസായിക ഇടനാഴിക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്.
ആഗ്ര,അലിഗഢ്,ഝാൻസി, ചിത്രകൂട്, ലക്‌നൗ,കാൺപൂർ എന്നിങ്ങനെ 6 നോഡുകളിലായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടർ ഭൂമി ഇതിനായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
തദ്ദേശിയ വ്യവസായ സംരംഭങ്ങൾക്ക് രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുവഴി മികച്ച പ്രതിരോധ സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുവാനും അവസരമൊരുക്കുന്നതാണ് പ്രതിരോധ ഇടനാഴികൾ.
പ്രതിരോധ ഇടനാഴികളുടെ വികസനത്തിലൂടെ മേഖലയിൽ വേഗത്തിലുള്ള വളർച്ചയും, പ്രാദേശിക വ്യവസായിക കൂട്ടായ്മകളും ഉറപ്പാക്കാനാവും. ഇത്തരം ഇടനാഴികൾ രാജ്യത്ത് മികച്ച വ്യവസായിക അടിത്തറ രൂപപ്പെടുത്തുന്നതിനും പ്രതിരോധ മേഖലയിലെ വൻ ഉല്പാദനത്തിനും വഴിതുറക്കും.ഇത് അന്താരാഷ്‌ട്ര പ്രതിരോധ സാമഗ്രികളുടെ വിതരണ ശൃംഖലയിൽ പങ്കാളികളാവാൻ രാജ്യത്തെ വ്യവസായ സംരംഭങ്ങളെ സഹായിക്കും.
Comments