തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വിൽക്കുന്ന കടകളുടെ (പെറ്റ്‌ഷോപ്പുകൾ) പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധമാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കർശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥർക്ക് ഇക്കാര്യത്തിൽ ജില്ലാതലത്തിൽ ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും അനുമതിയും ലഭിച്ച സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ച് തെരുവുനായ്‌ക്കളിൽ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്‌ക്കളെ സംരക്ഷിക്കുന്നതിനായി അനിമൽ ഷെൽട്ടർ, അനിമൽ അഡോപ്ഷൻ, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോട് ശുപാർശ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫ്‌ളാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും ഓമന മൃഗങ്ങളെ വളർത്തുന്നതിന് കോടതി അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾ സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് പരിശോധിക്കും. പൊതുജനങ്ങൾക്ക് ബോർഡിന്റെ [email protected] എന്ന ഇ-മെയിലിൽ പരാതികൾ അറിയിക്കാം. കോൾ സെന്ററും തുറക്കും. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിന്റെ (എസ്.പി.സി.എ.) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡിന്റെ ഓഫിസ് സംവിധാനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകമായി സെക്ഷൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.















