തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. വെണ്ടയ്‌ക്കയും ബീൻസും തക്കാളിയുമൊക്കെ നൂറിനടുത്താണ് കിലോയ്‌ക്ക് വില. സാധാരണ നിലയിൽ 40-50 രൂപയ്‌ക്കിടയിൽ നിന്നിരുന്ന വിലയാണ് നൂറിലേക്ക് എത്തുന്നത്. സവാള, അമരക്ക, പയർ തുടങ്ങി എല്ലാ പച്ചക്കറികൾക്കും വില വർധിച്ചു. കഴിഞ്ഞ 2 ആഴ്ചക്കിടെ 10 മുതൽ 20 ശതമാനം വരെ വിലവർധനയാണ് പച്ചക്കറിക്ക് മാത്രമുണ്ടായത്.
മൊത്ത വിപണിയിലെ വിലക്കയറ്റമാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. 2 മാസം മുൻപ് 400 രൂപയുണ്ടായിരുന്ന ഒരു പെട്ടി തക്കാളിക്ക് 2000 രൂപയാണ് ഇന്നത്തെ വില. 26 കിലോയാണ് ഒരു പെട്ടിയിൽ ഉണ്ടാകുക. 1500 രൂപയോളം ഒന്നര മാസത്തിനുളളിൽ ഒരു പെട്ടി തക്കാളിക്ക് വില ഉയർന്നതായി ചില്ലറ വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെയുളള പച്ചക്കറി വരവ് കുറഞ്ഞതും തിരിച്ചടിയായി.
തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ വില റോക്കറ്റ് പോലെ കുതിച്ചിട്ടും വിപണിയിൽ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിർത്താനോ സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒന്നര മാസത്തിനുളളിൽ ഏറ്റവും വില കൂടിയ സമയമാണിതെന്ന് വ്യാപാരികളും സമ്മതിക്കുന്നു.
സാധാരണയായി ദീപാവലി സമയത്ത് കുറച്ച് ദിവസം പച്ചക്കറിക്ക് വില ഉയരാറുണ്ട്. പക്ഷെ ഇക്കുറി ദീപാവലിക്ക് ശേഷവും വില കുറയാതെ നിൽക്കുകയായിരുന്നു. വെണ്ടയ്‌ക്ക് 80 രൂപ വരെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങളായി ഇത് 50 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ദീപാവലി സമയത്ത് വെളളരിക്കയുടെ വില 80 രൂപ മുതൽ 100 വരെയായിരുന്നു.
മഴയായതിനാൽ പച്ചക്കറി അധികനാൾ സൂക്ഷിക്കാനാകാത്തതും വില ഉയർത്തി വിൽക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുകയാണ്. മൊത്ത വിപണിയിൽ നിന്നെടുക്കുന്ന 40 ശതമാനത്തോളം പച്ചക്കറിയും ഉപയോഗശൂന്യമാകും. ബാക്കിയുളളവയിൽ നിന്ന് വേണം ലാഭമെടുക്കാൻ. വില ഉയരാൻ ഇതും ഒരു കാരണമാണ്.
മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറിക്ക് ആവശ്യക്കാരും കൂടുതലാണ്. എന്നാൽ വില പിടിച്ചുനിർത്താനോ വിപണിയിൽ ഇടപെടാനോ സംസ്ഥാന സർക്കാർ കാര്യമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സർക്കാർ നേരിട്ട് പച്ചക്കറി സംഭരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിന്റെ പ്രതിദിന ഉപഭോഗത്തിൽ ഇത് നാമമാത്രമാണ്. മുറ്റത്തൊരുമുറം പച്ചക്കറി ഉൾപ്പെടെയുളള പദ്ധതികളും വിലക്കയറ്റത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്.















