പനാജി: ഇന്ത്യുടെ 52ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക്(ഐഎഫ്എഫ്‌ഐ) ഇന്ന് തിരിതെളിയും. കൊറോണ വ്യാപനം കുറഞ്ഞ ശേഷം ഗോവയിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മേളയാണിത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികൾ, സിനിമ ആസ്വാദകർ, സിനിമയുമായി ബന്ധപ്പെട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പരിപാടിയുടെ ഭാഗമാകുന്നത്.
വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുഗനും ഉദ്ഘാടനത്തിൽ പങ്കെടുക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വലായും ചലച്ചിത്ര മേള സംഘടിപ്പക്കുന്നുണ്ട്. 3,000 ആളുകൾക്ക് ചലച്ചിത്ര വേദികളിൽ പ്രവേശനാനുമതി നൽകിയതിനു പുറമെ അനേകം ആളുകൾ വെർച്വലായും ചലച്ചിത്ര മേളയിൽ പങ്കെടുക്കും.
‘കൊറോണ വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര പരിപാടിയാണിത്. ചലച്ചിത്ര മേള കൂടുതൽ അകർഷകരമാക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഗോവയിൽ എത്തുന്ന എല്ലാ സിനിമ ആസ്വാദകർക്കും ചലച്ചിത്ര മേളയിൽ പുത്തൻ കാഴ്ചകൾ സമ്മാനിക്കാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചലച്ചിത്ര മേള നടത്തുക’ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ചലച്ചിത്ര മേളയുടെ ഭാഗമായി നടി ഹേമ മാലിനിയ്‌ക്കും ഗാനരചയിതാവും തിരക്കഥകൃത്തുമായ പ്രസൂൺ ജോഷിയ്‌ക്കും ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം സമ്മാനിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്’ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ പ്രദർശന വേളകളിൽ അധികം ആളുകളെ പങ്കെടുപ്പിക്കില്ല. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്നിവ പ്രദർശിപ്പിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായി 300ഓളം ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പികുന്നത്. 28 കോടിയാണ് പരിപാടിയുടെ ചിലവ്. കേന്ദ്ര-സംസ്ഥാന സർക്കാരാണ് ഇതിനായി പണം നൽകിയത്. നവംബർ 28നാണ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള സമാപിക്കുന്നത്.















