തിരുവനന്തപുരം: നിയമസഭാകയ്യാങ്കളി കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും.തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. അതേ സമയം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാവില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.
പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെ ആധികാരികതയാണ് പ്രതികൾ കോടതിയിൽ ചോദ്യം ചെയ്തത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ശരിയല്ലെന്നും ഇവർ ഹർജിയിൽ അവകാശപ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസിൽ മറ്റ് നിയമസഭ സാമാജികരും ഉണ്ടായിരുന്നു. എന്നാൽ ആറ് പേരെ മാത്രമാണ് പ്രതി ചേർത്തത്. പോലീസിന്റെ അന്വേഷണം ശരിയായില്ല. വാച്ച് ആൻഡ് വാർഡുകളെ മാത്രമാണ് സാക്ഷികളാക്കി വച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ ഒരുപാട് അപാകതകളുണ്ട്. അതുകൊണ്ട് കുറ്റപത്രം തള്ളണം എന്ന ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചത്
എന്നാൽ ഒരിക്കലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഈ വിടുതൽ ഹർജികൾ അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയത്. രണ്ടര ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതികൾ അന്ന് നശിപ്പിച്ചത്.വി ശിവൻകുട്ടിക്ക് പുറമെ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ, കെ അജിത്ത് തുടങ്ങിയവരാണ് കേസിൽ പ്രതികൾ.
Comments