അക്ഷരങ്ങളെ ദേവതകളായി കണ്ട് ആരാധിക്കുന്ന ഒരു ക്ഷേത്രം….നമുക്കൊട്ടും സുപരിചിതമല്ലെങ്കിലും ഇങ്ങിനെയൊരു ക്ഷേത്രവും ഉണ്ട്. അതും മറ്റെങ്ങുമല്ല നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രമാണ് മലയാള അക്ഷരങ്ങളെ ദേവതകളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നത്.
വെങ്ങാനൂരുള്ള ചാവടിമുക്ക് പൗർണമിക്കാവ് ക്ഷേത്രത്തിലാണ് മലയാള അക്ഷരങ്ങൾ ഉപാസനാ മൂർത്തികളാകുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെയും ക്ഷേത്രത്തിൽ ദേവതകളാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായി അക്ഷരങ്ങൾക്ക് ദൈവങ്ങളെ പ്രതിഷ്ഠകളാക്കി ആരാധിക്കുന്ന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ് . അക്ഷരങ്ങൾക്ക് ദൈവീക സങ്കൽപ്പം നൽകുന്നതിലൂടെ മലയാള ഭാഷയുടെ മഹിമയും പ്രാധാന്യവും ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുക കൂടിയാണ് ക്ഷേത്രം.
ഋഗ്വേദം ഉൾപ്പെടെയുള്ള വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരങ്ങൾക്കും ഓരോ ദേവതാ സങ്കൽപ്പം നൽകിയത്. അ എന്നാൽ അമൃത ദേവി… സ എന്നാൽ സരസ്വതി എന്നിങ്ങനെ പോകുന്നു ദേവതാ സങ്കൽപ്പം. അക്ഷരങ്ങളിലെ ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ധ്യാത്മിക ആചാര്യന്മാരും, മലയാള ഭാഷാ സ്നേഹികളുടെയും ശ്രമഫലമാണ് ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠകൾ.
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള മൈലാടി ഗ്രാമത്തിലാണ് ദേവതകളുടെ പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ പ്രശസ്ത ശിൽപ്പ നിർമ്മാണ കേന്ദ്രമാണ് ഇവിടം. കൃഷ്ണശിലയിലാണ് ഓരോ അക്ഷരങ്ങളും കൊത്തിയിരിക്കുന്നത് അതും വളരെ സൂക്ഷ്മമായി. എല്ലാ വിഗ്രഹങ്ങളുടെയും താഴെയായാണ് ദേവിയെ പ്രതിനിധീകരിക്കുന്ന അക്ഷരം കൊത്തിവെച്ചിരിക്കുന്നത്. 250 കിലോ ഭാരമാണ് ഓരോ പ്രതിഷ്ഠകൾക്കും ഉള്ളത്.
അക്ഷരം ഉണ്ടായ കാലം മുതൽ ദേവതാ സങ്കൽപ്പവും ഉടലെടുത്തുവെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. വേദങ്ങൾ അനുസരിച്ച് അക്ഷരങ്ങൾക്കും ശക്തിയുണ്ട്. വേദങ്ങളിൽ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷരങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പൗർണമിക്കാവ്. മലയാളിയുടെ അഭിമാനമായ മലയാളഭാഷ വരും തലമുറകളിലേക്ക് പകരുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് അക്ഷര ദേവതകൾ എന്നും അധികൃതർ വ്യക്തമാക്കുന്നു.
അക്ഷര പ്രതിഷ്ഠ മാത്രമല്ല പൗർണമിക്കാവിലെ പ്രത്യേക. മാസത്തിൽ പൗർണമി നാളിൽ മാത്രമേ തുറക്കാറുള്ളൂ എന്നത് ഈ ക്ഷേത്രത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഭദ്രകാളിയുടെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബാല ഭദ്ര ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കുട്ടികളെ എഴുത്തിനിരുത്തുന്ന പ്രധാന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ്.














