ഹൈദരാബാദ്: പൊന്നോമനയെ ലാളിച്ച് കൊതി തീരാത്ത ഒരച്ഛന്റെ നിസ്സഹായ അവസ്ഥായ്ക്കാണ് ഹൈദരാബാദ് കഴിഞ്ഞ ദിവസം സാക്ഷിയായത്. മകൻ നിൽക്കുന്നത് കാണാതെ കാർ റിവേഴ്സ് എടുത്തതോടെ ഡ്രൈവറായ അച്ഛന്റെ കൈകളാൽ തന്നെ മരിക്കാനായിരുന്നു ഒന്നര വയസുകാരന്റെ വിധി. ഹൈദരാബാദിലെ എൽബി നഗറിലാണ് തീർത്തും നിർഭാഗ്യകരമായ സംഭവം നടന്നത്.
അച്ഛനായ ലക്ഷ്മൺ കാർ കഴുകുകയായിരുന്നു. സമീപത്താണ് മകൻ സാത്വിക് കളിച്ച് കൊണ്ടിരുന്നത്. ഇതിനിടെ കാർ റിവേഴ്സ് എടുത്ത ലക്ഷ്മൺ തന്റെ മകൻ വാഹനത്തിന് തൊട്ടുപിറകിൽ ഉണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ല. കാറിന്റെ പിൻ ചക്രങ്ങൾ കുഞ്ഞിന്റെ ദേഹത്ത് കയറി ഇറങ്ങി. ഉടൻ കാമിനേനി ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ തന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച രാവില പത്ത് മണിയോടെയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ ദമ്പതികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചു. ഒന്നര വർഷം മുമ്പാണ് ലക്ഷ്മണനും ഭാര്യ റാണിയും എൽബി നഗറിലേക്ക് എത്തിയത്. മകൻ ജനിച്ചതോടെയാണ് താമസം മാറിയത്. ലക്ഷ്മൺ ഒരു കാർ ഡ്രൈവറും റാണി സുരക്ഷാ ജീവനക്കാരിയുമാണ്. അപകടം നടന്നതോടെ പ്രദേശം മുഴുവനുമാണ് മൂകമായത്. ചെറിയൊരു അശ്രദ്ധ സ്വന്തം കുഞ്ഞിന്റെ ജീവനെടുത്തതോടെ അലമുറയിട്ട് കരയുകയായിരുന്നു ദമ്പതികൾ. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് എൽബി നഗർ ഇൻസ്പെക്ടർ അശോക് റെഡ്ഡി പറഞ്ഞു.
Comments