ആദ്ധ്യാത്മിക ചൈതന്യം നിറച്ച് ഇനി ശ്രീരാമ ജന്മഭൂമിയിലേക്ക് തീവണ്ടിയിൽ യാത്ര നടത്താം. ഇന്ത്യൻ റെയിൽവേയുടെ രാമായണ എക്‌സപ്രസ്സ് തീവണ്ടിയാത്രയ്‌ക്കാണ് ശുഭാരംഭം കുറിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതയാത്രയെ തൊട്ടറിയാൻ ദേഖോ അപ്‌നാ ദേശ് എന്ന പാക്കേജിലാണ് അയോദ്ധ്യ യാത്രക്ക് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടിരിക്കുന്നത്.
മികച്ച യാത്ര സുഖവും അത്യാധുനിക റസ്റ്റോറന്റ് സംവിധാനങ്ങളുമടങ്ങുന്ന പൂർ്ണ്ണമായും ശീതീകരിച്ച ബോഗികൾ മാത്രമുള്ള തീവണ്ടിയുടെ ആദ്യ യാത്ര തന്നെ നിറയെ തീർത്ഥാടകരുമായിട്ടായിരുന്നു. 12 രാത്രികളും 13 പകലുമുള്ള ഒരു യാത്രയും 16 രാത്രിയും 17 പകലുമെടുക്കുന്ന രണ്ടാമത്തെ യാത്രയുമാണ് നിലവിലുള്ളത്. ഡൽഹിയിൽ നിന്നും രാജസ്ഥാനിൽ നിന്നും പുറപ്പെടുന്ന തരത്തിലാണ് തുടക്കത്തിലെ യാത്രകൾ. രണ്ടു യാത്രകളും സമാപിക്കുന്നത് രാമേശ്വരത്താണ്. 2 എസി കോച്ചിന് ഒരാൾക്ക്് 83000 രൂപയും ഫസ്റ്റ്ക്ലാസ് എസിക്ക് ഒരാൾക്ക് 1.20 ലക്ഷം രൂപയുമാണ് ചിലവ് വരിക.
7500 കിലോമീറ്റർ ആകെ സഞ്ചരിക്കും വിധമാണ് അയോദ്ധ്യ തീർത്ഥാടന പാക്കേജ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സുപ്രധാന കേന്ദ്രങ്ങളിലൂടെ പോകുന്ന യാത്ര മറ്റ് സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണെന്ന് റെയിൽവേ അറിയിച്ചു. തീവണ്ടി ആദ്യം നിർത്തുന്നത് അയോദ്ധ്യയിലാണ്. അവിടെ നിന്ന് പ്രത്യേകം ബസ്സുകളിൽ രാമക്ഷേത്രവും ഹനുമാൻ ക്ഷേത്രവും സന്ദർശിക്കാം. ഒപ്പം നന്ദിഗ്രാമിലെ ഭാരത് മന്ദിരവും കാണാൻ അവസരമുണ്ട്. പിന്നീട് ബീഹാറിലെ സീതാമർഹിയും രാംജാനകി ക്ഷേത്രവും കാണാം.
വാരണാസിയിലെത്തിയാൽ തീർത്ഥാടകർക്ക് ഗംഗാ തടത്തിലും പ്രയാഗിലും ശ്രീംഗ്വേർപൂരിലും ചിത്രകൂടിലുമെത്താം. വിവിധ സ്ഥലങ്ങള്ഡ സന്ദർശിക്കാൻ റോഡ് മാർഗ്ഗം യാത്ര അവസരമൊരുക്കിയിട്ടുണ്ട്. നാസിക്കിലെ ത്രയംബകേശ്വര ക്ഷേത്രവും പഞ്ചവടിയും കണ്ട് ഹംപിയിലേക്കും തീവണ്ടി യാത്ര തിരിക്കും. രാമേശ്വരത്താണ് യാത്ര സമാപിക്കുക. രാമായണ എക്‌സ്പ്രസ്സ് തീവണ്ടിയുടെ ജീവനക്കാർ ആദ്യ യാത്രയിൽ കാവി കുർത്ത ധരിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത്.
ഔദ്യോഗിക വേഷം ഇനി കറുപ്പ് നിറത്തിലുള്ള പാന്റും ചന്ദനക്കളറുള്ള ഷർട്ടുമായിരിക്കും. ഇതിനൊപ്പം കാവി നിറത്തിലുള്ള ഗ്ലൗസ്സും തലപ്പാവും ധരിച്ചുകൊണ്ടാണ് രാമായണ എക്‌സ്പ്രസ്സ് തീവണ്ടികൾ സാംസ്‌കാരിക തീർത്ഥാടന യാത്രയെ എക്കാലവും ഓർമ്മിക്കാവുന്ന തരത്തിൽ വർണ്ണാഭമാക്കുന്നത്.
Comments