ആലപ്പുഴ : ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ. ശുഭാനന്ദഗുരു എഴുതിയ കീർത്തനം കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതിനെതിരെ വിശ്വാസികൾ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദഗുരു എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബമെന്ന കീർത്തനമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
കീർത്തനം ചിത്രത്തിൽ ഉപയോഗിക്കുന്നതിന് മുൻപായി അണിയറ പ്രവർത്തകർ ആശ്രമത്തിന്റെ അനുമതി വാങ്ങിയിരുന്നില്ല. ഇതാണ് വിശ്വാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. മാന്നാർ കുറ്റിയിൽ ജംഗ്ഷനിലായിരുന്നു വിശ്വാസികൾ ചുരുളിയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചത്. സിനിമയ്‌ക്കെതിരെ സാംസ്‌കാരിക- സിനിമാ മന്ത്രി നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നിലവിൽ സിനിമയിലെ തെറിവിളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് സിനിമയിൽ അനുമതിയില്ലാതെ കീർത്തനം ഉൾപ്പെടുത്തിയതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ രംഗത്തുവന്നത്. സിനിമയ്‌ക്കെതിരെ ഇതിനോടകം തന്നെ വ്യാപക പരാതിയാണ് ഉയരുന്നത്.
അതേസമയം സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ റിലീസ് ചെയ്തതെന്ന് സെൻസർ ബോർഡ് അറിയിച്ചു. തെറി സംഭാഷണം അടങ്ങിയ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയതിൽ ബോർഡിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തുവന്നത്. സിനിമയ്‌ക്ക് എ സർട്ടിഫിക്കേറ്റാണ് നൽകിയതെന്നും ബോർഡ് വ്യക്തമാക്കി.
Comments