വ്യത്യസ്തങ്ങളായ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നവും പ്രശസ്തവുമാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. അത്തരത്തിലൊരു ക്ഷേത്രത്തെ പരിചയപ്പെടുകയാണ് നാമിവിടെ. രാജസ്ഥാനിലെ കർണ്ണിമാത ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ക്ഷേത്രം.
രാജസ്ഥാനിലെ ബീക്കാനീറിനടുത്തുള്ള കർണ്ണിമാത ക്ഷേത്രം മൂഷികന്മാരെ ആരാധിക്കുന്നതിൽ പ്രസിദ്ധമാണ്. എലികളെ ആരാധിക്കുന്ന ക്ഷേത്രമെന്നാൽ എലിയുടെ രൂപമുള്ള പ്രതിഷ്ഠയെന്ന് കരുതല്ലേ. കർണ്ണിമാത ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുർഗ്ഗാ ദേവിയാണെങ്കിലും ജീവനുള്ള എലികളെയാണ് ഇവിടെ ആരാധിക്കുന്നത്. ഇരുപതിനായിരത്തിലധികം എലികളെ ഇവിടെ കാണാൻ സാധിക്കും. കൂടുതലും കറുത്ത എലികളെയാണ് കാണുക. ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും വരെ എലികളുണ്ട്. ദുർഗ്ഗാ ദേവിയുടെ അവതാരമായാണ് കർണ്ണിമാത അറിയപ്പെടുന്നത്.
ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പട്ടണത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ അതിർത്തിയോട് ചേർന്നാണ് ദേഷ്‌നോക് സ്ഥിതി ചെയ്യുന്നത്. ഒരുപാട് ഉത്സവങ്ങൾക്കും പേരുകേട്ടതാണ് ഈ ചെറുഗ്രാമം. ക്ഷേത്ര മതിൽക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും കർണ്ണിമാത ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബിക്കാനീറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
പതിനഞ്ചാം നൂറ്റാണ്ടിൽ ദുഷ്ടനായ ഒരു ഭരണാധികാരി തന്റെ ദുഷ്പ്രവർത്തിയിൽ കുറ്റബോധം തോന്നി തനിക്കും തന്റെ വംശത്തിനും മാപ്പ് നൽകണമെന്ന് കർണ്ണിമാത ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പ് നൽകിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തിൽ അഭയം നൽകി. എല്ലാകാലവും ബിക്കാനീറിന്റെ കാവൽക്കാരായി തുടരാൻ ദേവി മൂഷികരോട് ആവശ്യപ്പെട്ടെന്നുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഐതീഹ്യം.
ഇതിനു പുറമെ, ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു കഥ നോക്കാം. കർണ്ണിമാതയുടെ മകനായ ലക്ഷ്മൺ ഒരിക്കൽ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കുന്നതിനിടയിൽ അതിൽ വീഴുകയും മരണപ്പെടുകയും ചെയ്തു. ദുഃഖിതയായ കർണ്ണിമാത യമദേവനോട് മകന്റെ ജീവൻ തിരികെ നൽകണമെന്ന് അപേക്ഷിച്ചു. ആദ്യം അപേക്ഷ നിരസിച്ചെങ്കിലും ലക്ഷ്മണനെ മാത്രമല്ല കർണ്ണിമാതയുടെ എല്ലാ ആൺമക്കളും മരണശേഷം ഇവിടെ എലിയായി അവതാരമെടുക്കുമെന്ന് യമദേവൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ എലികളെ ആരാധിച്ചുതുടങ്ങിയത് എന്ന് കഥയും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ കാണുന്ന വെളുത്ത എലികൾ കർണ്ണിമാതയുടെ പുത്രന്മാരാണെന്നാണ് വിശ്വാസം.
വെള്ളിയിൽ പണിതിരിക്കുന്ന കവാടം കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. 20ാം നൂറ്റാണ്ടിൽ ബിക്കാനീർ രാജാവായിരുന്ന മഹാരാജ് ഗംഗ സിംഗാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചത്. എലികളുടെ പേരിൽ മാത്രമല്ല, കൊത്തുപണികളുടെ പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ഏതെങ്കിലും കൈയബദ്ധം മൂലം ക്ഷേത്രത്തിലെ എലികളെ കൊന്നാൽ പകരം സ്വർണത്തിലുള്ള എലിയെ സമർപ്പിക്കണം എന്നാണ് പറയപ്പെടുന്നത്.
രാവിലെ 4 മണിക്കാണ് ക്ഷേത്രം തുറക്കുക. മംഗളാരതിയോട് കൂടി ക്ഷേത്രത്തിലെ പൂജകൾക്ക് തുടക്കമാവും. എലികൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായ പ്രവർത്തിയായാണ് ഭക്തർ കണക്കാക്കുന്നത്. വിശ്വാസികളും ചരിത്രകാരന്മാരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ക്ഷേത്രമാണ് കർണ്ണിമാത ക്ഷേത്രം.
Comments