ബംഗളൂരു : കർണാടകയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശികൾ അറസ്റ്റിൽ. അഞ്ച് പേരെയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വിദേശികളുടെ നിയമ പ്രകാരം കേസ് എടുത്തു.
കദുഗോഡിയിൽ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഫലമായി അനധികൃതമായി കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിദേശരാജ്യങ്ങളിൽ നിന്നെത്തി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർ രാജ്യസുരക്ഷയ്ക്ക് അപകടമാണെന്നും ഇവരെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ പ്രത്യേകം ജാഗ്രത പുലർത്താറുണ്ട്. അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പിടിയിലാകുന്നവരെ സംസ്ഥാനത്തൊരുക്കിയിട്ടുള്ള പ്രത്യേക ക്യാമ്പുകളിൽ പാർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരത്തിൽ കുടിയേറി രാജ്യത്തിന് വിഘാതം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പൂർണമായി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ആരാണ് ഇന്ത്യയിലേക്ക് ആളുകളെ കടത്തുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അധികം വൈകാതെ തന്നെ ഇത് കണ്ടെത്തും. കുടിയേറ്റക്കാരിൽ നിരവധി പേരുടെ പക്കൽ നിന്നും ആധാർ കാർഡും, റേഷൻ കാർഡും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്നതിനായി പ്രത്യേകം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇവരെയും പിടികൂടുമെന്നും ജ്ഞാനേന്ദ്ര കൂട്ടിച്ചേർത്തു.
Comments