തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസിന്റെ മിന്നൽ സന്ദർശനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾക്ക് കേന്ദ്രീകരിച്ച് മന്ത്രിയുടെ മിന്നൽ സന്ദർശനം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു ആദ്യ മിന്നൽ സന്ദർശനം. മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മിന്നൽ സന്ദർശനം വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ വിമർശനം. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന് മിന്നൽ… ഇത്തവണ വടകര റസ്റ്റ് ഹൗസിലാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം നടന്നത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു, കുപ്പയിൽ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറിൽ യാത്രയായി.
തുലാവർഷ കാലമാണ്. മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, കരുതിയിരിക്കുക. ഇതായിരുന്നു ജയശങ്കറിന്റെ പോസ്റ്റ്.
കേരളത്തിലുടനീളം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തകർന്നു കിടക്കുകയാണ്. അതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ നിയമഭയിൽ ജലസേചന വകുപ്പിനെ പഴിചാരി മന്ത്രി മുഹമദ് റിയാസ് ഒഴിഞ്ഞു മാറുകയായിരുന്നു. അതിനിടെയാണ് പ്രതിച്ഛായ നന്നാക്കാൻ വേണ്ടിയുളള മിന്നൽ സന്ദർശന രാഷ്‌ട്രീയം.
Comments