റിയാദ്: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ പല രാജ്യങ്ങളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ഏഴ് രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലെ വിമാനങ്ങൾക്കാണ് വിലക്ക്.
മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കാണ് വിലക്ക്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾക്കാണ് സൗദി നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതോടെ സൗദി വിലക്കിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 14 ആയി. യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജർമനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും രോഗബാധിതർ കൂടുകയാണ്. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ എന്നാണ് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയും ഇത്തരത്തിലാണ് വിലയിരുത്തിയത്. എന്നാൽ ഇത് സാധൂകരിക്കാൻ പര്യാപ്തമായ തെളിവുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്. വാക്സിൻ സ്വീകരിച്ചവർക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്നാണ് എഐസിഎംആർ കരുതുന്നത്. അതിനാൽ വാക്സിനേഷൻ വ്യാപകമാക്കണമെന്നാണ് നിർദേശം.
Comments