ലക്നൗ : സംസ്ഥാനത്തെ 2500 ഓളം യുവതീയുവാക്കൾക്ക് മംഗല്യഭാഗ്യം ഒരുക്കി യോഗി സർക്കാർ . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് കുശിനഗർ ജില്ലയിൽ മറ്റൊരു ‘സമൂഹ വിവാഹം’ സംഘടിപ്പിച്ചത് .
ചടങ്ങിൽ വിവാഹിതരായ 2,503 ദമ്പതികൾക്ക് ആശംസകൾ നേർന്ന യോഗി ആദിത്യനാഥ്, ഭാരതീയ പാരമ്പര്യത്തിൽ ‘കന്യാദാനം’ നടത്തുക എന്നത് ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവും നേട്ടവുമാണെന്ന് അഭിപ്രായപ്പെട്ടു.
‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഔർ സബ്കാ പ്രയാസ്’ എന്ന തത്വത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നു, അതിന്റെ ഫലമായി സർക്കാർ പദ്ധതികൾ ജാതി, ഭാഷ, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനമില്ലാതെ യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു .
ദുർബല വിഭാഗങ്ങളെ സേവിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, എല്ലാ ദരിദ്രരുടെയും ഉന്നമനം, എല്ലാ ഗ്രാമങ്ങളും വികസിപ്പിക്കുക, എല്ലാ വിള കർഷകർക്കും പ്രയോജനം ചെയ്യുക, തൊഴിൽ നൽകുക എന്നിവയിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യം ഒന്നുതന്നെയാണെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശിലെ എല്ലാ പെൺമക്കൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ അന്തരീക്ഷം സ്ഥാപിക്കുക ഇതിനാണ് ഈ സർക്കാർ യത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
138 മുസ്ലീം ദമ്പതികൾ ഉൾപ്പെടെ 2503 നവദമ്പതികളാണ് മണ്ഡപത്തിൽ ഉണ്ടായിരുന്നത് . കുശിനഗറിലെ ബുദ്ധ പാർക്ക് ഗ്രൗണ്ടിൽ ഒരുക്കിയ മണ്ഡപത്തിൽ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് പുരോഹിതന്മാരും പങ്കെടുത്തു . . വിവാഹിതരായ ഓരോ ദമ്പതികൾക്കും ചടങ്ങിൽ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പരിരക്ഷ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകി.
പദ്ധതി ആരംഭിച്ച സമയത്ത് പെൺമക്കളോടുള്ള അനാദരവ് എന്ന് പറഞ്ഞ് പരിഹസിച്ച പ്രതിപക്ഷ പാർട്ടികൾ പോലും ഇന്ന് ഈ സമൂഹ വിവാഹത്തെ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Comments