കൊച്ചി: കെ റെയിൽ പദ്ധതി ആരെയോ സഹായിക്കാൻ വേണ്ടിയുള്ള കോടികളുടെ കള്ളകളിയാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. സംസ്ഥാനം കടക്കണിയിൽ വട്ടം ചുറ്റുമ്പോഴാണ് കെ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ അധിക കടം അടിച്ചേൽപ്പിക്കുന്നതാണ് പദ്ധതിയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സ്വദേശി ജാഗരൺ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കെ.റെയിൽ വിരുദ്ധ വേദി ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം പ്രകൃതി ദുരിതങ്ങളിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ പദ്ധതിക്കെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു. ജനശക്തിയുടെ മുന്നിൽ സർക്കാർ തോൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മൂടിവെക്കുകയാണ്. ദേശീയ പാത വികസനത്തിന് പോലും സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ റെയിലിനു സ്ഥലം കണ്ടെത്താൻ ശ്രമം നടക്കുന്നത്. പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനം കനത്ത പരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും കുമ്മനം അഭിപ്രായപെട്ടു.
പരിസ്ഥിതിക്ക് എതിരായ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് ഉള്ളത്. കെ റെയിൽ പദ്ധതിയെയും ജനങ്ങൾ തടയുമെന്നും ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തെ ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ പറഞ്ഞു.
ദീർഘ ദൃഷ്ടിയില്ലാതായാണ് സർക്കാർ കെ റെയിൽ കൊണ്ടുവന്നത്. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ബംഗാളിൽ നടന്നതുപോലുള്ള ജനകീയ സമരങ്ങൾ സർക്കാരിന് നേരിടേണ്ടി വരുമെന്ന് രാഷ്‌ട്രീയ നീരിക്ഷകൻ അഡ്വ. ജയശങ്കർ വ്യക്തമാക്കി.
Comments