ന്യൂഡൽഹി : കർഷകർക്കായി ആരംഭിച്ച കിസാൻ റെയിൽ പദ്ധതി വിജയകരമായി മുന്നേറുന്നതായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ. പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ രാജ്യത്ത് 1500 ലധികം തീവണ്ടികൾ സർവ്വീസ് നടത്തുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതിപക്ഷ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2020 ആഗസ്റ്റ് ഏഴിനാണ് വിളകളുടെയും, വളങ്ങളുടെയും ചരക്ക് നീക്കത്തിനായി കിസാൻ റെയിൽ പദ്ധതി ആരംഭിച്ചത്. ഈ വർഷം നവംബർ വരെ 1586 തീവണ്ടികളാണ് രാജ്യത്തെ കർഷകർക്കായി സർവ്വീസ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 5.2 ലക്ഷം ടൺ പച്ചക്കറികളും പഴങ്ങളും തീവണ്ടകൾ വഴി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എത്തിച്ചു. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് തീവണ്ടികൾ സർവ്വീസ് നടത്തുന്നതെന്നും അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി.
കേന്ദ്ര കാർഷിക മന്ത്രാലയം, സംസ്ഥാന സർക്കാരുകളുടെ കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകൾ, വിവിധ സംഘടനകൾ എന്നിവ ചേർന്നാണ് റെയിൽവേ മന്ത്രാലയം കിസാൻ റെയിൽ സർവ്വീസുകൾ നടത്തേണ്ട മേഖലകൾ തീരുമാനിച്ചിട്ടുള്ളത്. തീവണ്ടികളിൽ ചരക്കുകൾ നീക്കുന്നതിന് ഇതുവരെ യാതൊരു തടസ്സവും നേരിട്ടിട്ടില്ല. കർഷകരുമായും, വിവിധ ഏജൻസികളുമായും ചർച്ച നടത്തിയ ശേഷം റെയിൽ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.















