തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിൽ.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവിൽ ഹൈറിസ്‌ക് ഉള്ള ആളുകൾ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
വാക്സിൻ എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാർഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളിൽ സജ്ജമായുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘം യാത്രക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ 26 രാജ്യങ്ങൾ ഹൈ റിസ്‌ക്ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാൽ ഒമിക്രോൺ ബാധിച്ചാൽ കൂടുതൽ പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കരുതലുണ്ടാകണം. സംസ്ഥാനം എല്ലായപ്പോഴും രോഗവ്യാപനം അതിവേഗത്തിൽ കൂടുന്നത് തടയാനാണ് ശ്രമിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Comments