ചെനൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഇതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വടക്കൻ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തെക്കൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമർദ്ദം, കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. നിലവിൽ വിശാഖപട്ടണത്തു നിന്നും 420 കിലോമീറ്റർ അകലെയും പാരദ്വീപിൽ നിന്നും 650 കിലോമീറ്റർ അകലെയും, ഗോപാൽപൂരിൽ നിന്നും 530 കിലോമീറ്റർ അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ്, നാളെ രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരാത്തെത്താൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ 5 ഓടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് ഈ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
Comments