ബെംഗളൂരു: വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾ രാജ്യം വിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒമിക്രോൺ ബാധിതനായിരുന്ന ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ ലാബിൽ നിന്നാണ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിനായി 4,500 രൂപയും ചിലവാക്കി.
ബെംഗളൂരുവിലെത്തിയ ഇയാൾ നിരവധിയാളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാണ് ദുബായിലെത്തിയത്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിൽ ഒന്ന് ഇയാളുടേതാണ്. ദക്ഷിണാഫ്രിക്കൻ പൗരനായ ഇയാൾക്ക് 66 വയസാണ് പ്രായം. സാമ്പിൾ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടത്. ഒമിക്രോൺ ബാധിതനാണെന്ന് തെളിയുമ്പോൾ ഇയാൾ ഇന്ത്യയിലുണ്ടായിരുന്നില്ല.
ജൊഹന്നാസ്ബർഗിലുള്ള ഫാർമസി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഇയാൾ. ബെംഗളൂരു വസന്ത്‌നഗറിലെ ഹോട്ടലിൽ ക്വാറന്റൈനിൽ ഇരിക്കവെ നവംബർ 27നാണ് രാജ്യം വിട്ടത്. രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള ഇയാൾ രോഗലക്ഷണങ്ങൾ പ്രകടപ്പിച്ചിരുന്നില്ല. അതിനാൽ സ്വയം നിരീക്ഷണത്തിൽ തുടരാനായിരുന്നു നിർദേശം. ഹൈ-റിസ്‌ക് വിഭാഗത്തിൽപ്പെട്ട രാജ്യത്ത് നിന്നും വന്നതിനാലാണ് സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്.
എന്നാൽ നവംബർ 23ന് സ്വകാര്യ ലാബിലെത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച ഇയാൾ 27ന് അർദ്ധരാത്രി ദുബായിലേക്ക് പോയി. ഇതിന് ശേഷമാണ് ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്. ഇതോടെ ഇയാളുമായി നേരിട്ട് ഇടപഴകിയ 24 പേരെയും സെക്കൻഡറി പട്ടിയകയിലുള്ള 240 പേരെയും കണ്ടെത്തി പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണ്.
Comments