അഹമ്മദാബാദ്: ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട ഒരു ഉത്തരേന്ത്യൻ വിഭവമാണ് ഗോൽഗപ്പ. തെരുവുകളിൽ നിന്നും ഗോൽഗപ്പ വാങ്ങി കഴിക്കാത്ത മലയാളികളും വിരളമായിരിക്കും. ഇന്ന് വീടുകളിലും ഗോൽഗപ്പ തയ്യാറാക്കാൻ മലയാളികൾ പഠിച്ചുകഴിഞ്ഞു. ഗോൽഗപ്പകളിൽ വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തുന്നതിൽ കച്ചവടക്കാർത്തിടയിലും മത്സരമാണ്. അതിനിടെ ഏറെ പ്രചാരം നേടിയിരിക്കുകയാണ് അഹമ്മദാബാദിലെ ഒരു ഗോൽഗപ്പ. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായ ഗോൽഗപ്പ അൽപം ചൂടേറിയതാണെന്നതാണ് പ്രത്യേകത.
ഫയർ ഗോൽഗപ്പ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അഹമ്മദാബാദ് തെരുവിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഗോൽഗപ്പയ്‌ക്കുള്ളിൽ പൂരി നിറച്ച് അതിന് മുകളിൽ തീ കത്തിക്കുന്നു. തുടർന്ന് ഉപഭോക്താവായ യുവതിയുടെ വായിലേക്ക് കടയുടമ വെച്ച് കൊടുക്കുന്നു. ഇതാണ് ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജായ ഫുഡ്ഡിക്രുവാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫുഡ് വ്‌ളോഗറായ കൃപാലി പട്ടേലാണ് പേജ് കൈകാര്യം ചെയ്യുന്നത്. ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ളതാണ് വീഡിയോ. എല്ലാവർക്കുമറിയേണ്ടത് കത്തുന്ന ഗോൽഗപ്പ കഴിച്ച യുവതിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നാണ്.
അൽപം ഭീതിപ്പെടുത്തിയെങ്കിലും കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് യുവതി പ്രതികരിച്ചു. തനിക്ക് കുഴപ്പമില്ലെന്നും പൊള്ളലുകൾ ഒന്നും സംഭവിച്ചില്ലെന്നും വ്യക്തമാക്കിയ യുവതി തീ-ഗോൽഗപ്പ കഴിച്ചത് വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും പ്രതികരിച്ചു. എന്നിരുന്നാലും വീഡിയോ കണ്ട പലരും ഈ പ്രതികരണങ്ങളിൽ തൃപ്തരായില്ല. തങ്ങളുടെ പ്രിയപ്പെട്ട വിഭവത്തെ അപമാനിക്കുകയും അതിൽ അപ്രീതി ജനിപ്പിക്കുകയും ചെയ്തുവെന്നാണ് പലരുടെയും പ്രതികരണം. ഒരു ഭക്ഷ്യവിഭവത്തെ ഇത്തരത്തിൽ നശിപ്പിക്കരുതെന്നും പലരും പ്രതികരിച്ചു. അതേസമയം ഫയർ ഗോൽഗപ്പ കഴിക്കാൻ അഹമ്മദാബാദിലേക്ക് പോകാൻ നിൽക്കുകയാണെന്ന കമന്റുകളും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
Comments