കൊച്ചി ; ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വക്കീൽ കോട്ടണിയുന്നു. കൊച്ചിയിൽ സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ഓഫീസ് ആരംഭിച്ചു. പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസ് എന്നിവർക്കൊപ്പമാണ് ബിനീഷ് വക്കീൽ കോട്ട് അണിയുന്നത്.
ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. 2006 ൽ ഇവർ അഭിഭാഷകരായി എൻറോൾ ചെയ്തിരുന്നു. ഷോൺ ജോർജ്ജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്.
തനിക്ക് കൂടുതൽ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയാണിത് എന്നാണ് ബിനീഷ് പ്രതികരിക്കുന്നത്. രണ്ട് വർഷം മുൻപ് എടുത്ത തീരുമാനമായിരുന്നു ഇത്. എന്നാൽ കൊറോണ കാരണവും ജയിലിൽ പോയത് കാരണവും അത് നീണ്ടുപോയി എന്നാണ് ബിനീഷ് പറയുന്നത്.
ഒക്ടോബർ 29 നാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തത്. അത് അപ്രതീക്ഷിതമായിരുന്നു. ആ സാഹചര്യങ്ങളെയെല്ലാം വളരെ പക്വതയോടെയാണ് താൻ നേരിട്ടത്. ഒരുപാട് നുണക്കൂമ്പാരങ്ങൾക്കിടയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഒരു കൊടുങ്കാറ്റ് വീശിയാൽ ഇതെല്ലാം തകരുമെന്നും ബിനീഷ് പറയുന്നു.
എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം ഉപാധികളോടെയാണ് കോടതി ബിനീഷിനു ജാമ്യം നൽകിയത് . കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിനീഷ് ജാമ്യാപേക്ഷ നൽകിയത്.
Comments