പൂവാർ: തിരുവനന്തപുരം പൂവാറിൽ ലഹരിപാർട്ടിക്കായി സംഘാടകർ തെരഞ്ഞെടുത്തത് ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്. പൂവാറിൽ നിന്ന് പത്ത് മിനിറ്റോളം ബോട്ടിൽ സഞ്ചരിച്ചാൽ മാത്രമാണ് ഇവിടേക്ക് എത്താൻ കഴിയുക. എക്‌സൈസും പോലീസും വിവരം മണത്തറിയുന്നത് ഒഴിവാക്കാനാണ് ഉൾമേഖലയിലെ റിസോർട്ട് സംഘാടകർ തെരഞ്ഞെടുത്തത്.
വിനോദസഞ്ചാരികൾ എന്ന വ്യാജേന മഫ്തിയിലാണ് എക്‌സൈസ് സംഘം റിസോർട്ടിലെത്തിയത്. രണ്ട് ബോട്ടുകൾ വാടകയ്‌ക്ക് എടുത്താണ് സംഘം റിസോർട്ടിലേക്ക് തിരിച്ചത്. വനിതകൾ അടക്കമുളള ഉദ്യോഗസ്ഥർ ടീമിൽ ഉണ്ടായിരുന്നു. പാർട്ടിയെക്കുറിച്ചുളള സൂചനകൾ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഏത് റിസോർട്ടിലാണെന്ന് വ്യക്തമായിട്ടില്ലായിരുന്നു. ഉച്ചയോടെയാണ് ഇതു സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചത്. തുടർന്നാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്ക് എത്തിയത്.
റിസോർട്ടിനോട് ചേർന്ന തുറസായ സ്ഥലത്തായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ മുതൽ റിസോർട്ടിൽ പാർട്ടി ആരംഭിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്ന് അടക്കമുളള നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തതായി പരിശോധക സംഘം വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് പലരും അർദ്ധബോധാവസ്ഥയിൽ കിടക്കുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്.
റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. നിർവ്വാണ എന്ന പേരിൽ സംഘടിപ്പിച്ച പാർട്ടിക്കായി തയ്യാറാക്കിയ ടിക്കറ്റുകൾ സഹിതം പിടിച്ചെടുത്തിട്ടുണ്ട്. ഹാഷിഷ് ഓയിൽ, എംഡിഎംഎ, സ്റ്റാംപ് തുടങ്ങിയ മയക്കുമരുന്നുകളും കണ്ടെടുത്തു. വിദേശമദ്യവും കഞ്ചാവും ഉണ്ടായിരുന്നു. ലഹരി എത്തിച്ചവരെയും സംഘാടകരെയും കുറിച്ചുളള വിവരങ്ങൾ തേടിയ ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുക. ആര്യനാട് സ്വദേശിയാണ് പാർട്ടിയുടെ സംഘാടകൻ എന്നാണ് വിവരം.
Comments