ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമഗതാഗത മേഖലയുടെ വികസനം അതി വേഗത്തിലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ. സിംഗ്. രാജ്യത്തെ വ്യോമ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി 25,000 കോടി രൂപ മുടക്കുമെന്നും രാജ്യത്തെ എല്ലാ മേഖലയിലേക്കും വ്യോമഗതാഗത സൗകര്യം ഉറപ്പുവരുത്തുമെന്നും വി.കെ.സിംഗ് പറഞ്ഞു.
കൊറോണ കാലം ആഗോള തലത്തിൽ എന്നപോലെ വ്യോമഗതാഗത മേഖലയിൽ നമ്മുടെ നാടിനേയും സാരമായി ബാധിച്ചു. നിരവധി മേഖലയിലെ പുതിയ വിമാനതാവളങ്ങൾ, പഴയവയുടെ അറ്റകുറ്റപണികൾ, പുതിയ ടെർമിനലുകളും അത്യാധുനിക സംവിധാനങ്ങളും, റൺവേകൾ തുടങ്ങി അടിസ്ഥാന സൗകര്യവികസനം അനിവാര്യമാണ്. ഇത്തരം വികസനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനാണ് തീരുമാനം. യാത്രക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള സമഗ്രപദ്ധതികൾക്കായി കേന്ദ്രസർക്കാർ 25000 കോടിരൂപയാണ് മുതൽ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ വിമാനതാവളങ്ങളുടെ സുഗമമായ നടത്തിപ്പിനായി സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ ഡൽഹി, ഹൈദ്രാബാദ്, ബംഗളൂരു വിമാനതാവളങ്ങൾ വികസിപ്പിക്കുമെന്നും 2025 ഓടെ ഇതിനായി മാത്രം 35000 കോടിരൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നുവെന്നും സിംഗ് കൂട്ടിച്ചേർത്തു.
പ്രകൃതി സൗഹാർദ്ദ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മഹാരാഷ്‌ട്രയിലെ ഷിർദി, സിന്ധുദുർഗ്ഗ്, പശ്ചിമ ബംഗാളിലെ ദുർഗാപൂർ, സിക്കിമിലെ പാക്യോംഗ്, കേരളത്തിലെ കണ്ണൂർ, ആന്ധ്രാപ്രദേശിലെ ഓർവാക്കൽ, കർണ്ണാടകയിലെ കൽബുർഗി, ഉത്തർപ്രദേശിലെ കുശിനഗർ എന്നിവ മാതൃകാപരമായി പ്രവർത്തിക്കുന്നതായും സിംഗ് വ്യക്തമാക്കി.
Comments