നീലഗിരി: പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ അപകടത്തിന് രാജ്യം സാക്ഷ്യം വഹിച്ചപ്പോൾ അപകടത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഒഴികെ ഭാര്യയുൾപ്പെടെ 13 പേരും മരിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ മലയാളിയായ ഓഫീസർ പ്രദീപുമുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂനിയർ വാറൻഡ് ഓഫീസറാണ് അപകടത്തിൽ മരിച്ച പ്രദീപ്.
മരിച്ചവരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിയാൻ ശ്രമിക്കുന്നത്. സൈനിക മേധാവിയുടെ ഭാര്യയും ഹെലികോപ്റ്റർ ക്രൂ അംഗങ്ങളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. വെറും അഞ്ച് മിനിറ്റ് ദൈർഘ്യത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പായിരുന്നു തീർത്തും നിർഭാഗ്യകരമായ അപകടമുണ്ടായത്.
നിലവിൽ കരസേനാ മേധാവി എംഎം നരവാനെ പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. വൈകിട്ട് 6.30ന് കേന്ദ്ര മന്ത്രിസഭയും യോഗം ചേരുന്നുണ്ട്. വ്യോമസേന അപകടത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചീഫ് മാർഷൽ വി.ആർ ചൗധരി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സ്റ്റാലിൻ നിർദേശിച്ചു. ഊട്ടിക്കടുത്ത് കുനൂരിലാണ് എംഐ 17 വി5 എന്ന സൈനിക ഹെലികോപ്റ്റർ തകർന്ന് വീണത്.
Comments