ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനത്തിനാണ് രാജ്യം ഇന്ന് സാക്ഷിയായത്. ഇന്ത്യയുടെ സംയുക്ത സൈനിക സേനാ മേധാവിയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ നടുക്കത്തിൽ നിന്നും രാജ്യം ഇതുവരെ മുക്തിനേടിയിട്ടില്ല. അപകടം സംഭവിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ സൈനിക മേധാവി ബിപിൻ റാവത്ത് അപകട നില തരണം ചെയ്തുവെന്ന വാർത്ത കേൾക്കാൻ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളും പ്രാർത്ഥനയിൽ മുഴുകി. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ അപകടത്തിൽപ്പെട്ട 14 പേരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നു.
സംയുക്ത സൈനിക മേധാവിയും മരിച്ച 13 പേരിൽ ഉൾപ്പെട്ടുവെന്ന് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യം നിശ്ചലമായി. സൈനിക ശക്തിയിൽ ഏറെ കരുത്തുറ്റ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഉൾപ്പെടെ അന്തരിച്ചതോടെ ലോകം മുഴുവനും രാജ്യത്തേക്ക് ഉറ്റുനോക്കി. ഇതോടെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഉൾപ്പെടെ എല്ലാ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും അനുശോചന പ്രതികരണങ്ങളുമായെത്തി.
ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹിയെന്ന് പ്രതികരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിപിൻ റാവത്തിന് പ്രണാമമർപ്പിച്ചത്. ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും നികത്താനാകാത്ത നഷ്ടമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് പറഞ്ഞ രാഹുൽഗാന്ധി അപ്രതീക്ഷിത സംഭവമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിനിമ താരങ്ങളും ഉൾപ്പടെ നിരവധി പേർ സംസ്ഥാനത്ത് ദുഃഖം രേഖപ്പെടുത്തി.
അത്യധികം സമർപ്പണബോധത്തോടെ മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ബിപിൻ റാവത്തിന്റെ വിടവാങ്ങൽ തീരാനഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. ഇന്ത്യയ്‌ക്ക് ഒരു നായകനെ നഷ്ടപ്പെട്ടുവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു. നാലുപതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി ധീരതയോടെ പോരാടിയ സൈനികന്റെ വിയോഗം നികത്താനാകില്ലെന്നാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചത്. ബിപിൻ റാവത്തിന്റെ മാതൃകാപരമായ സേവനം രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അത്യധികം നടുക്കത്തിലാണെന്നും വിടപറഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായുമാണ് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരുമിച്ച് തന്നോടൊപ്പം പ്രവർത്തിച്ചയാളാണ് ബിപിൻ റാവത്തെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. സായുധ സേനയ്‌ക്കും രാജ്യത്തിനും ബിപിൻ റാവത്ത് സമർപ്പിച്ച സേവനം താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്തതാണെന്നാണ് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പ്രതികരിച്ചത്.
തീർത്തും ദാരുണവും ഭയാനകവും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും കുനൂറിൽ നിന്നും വരുന്നത് തികച്ചും ദാരുണമായ വാർത്തയാണെന്ന് മമതാ ബാനർജിയും പ്രതികരിച്ചു. ബിപിൻ റാവത്ത് എന്ന മുതിർന്ന സൈനികന്റെ അർപ്പണ ബോധവും അച്ചടക്കവും ഈ രാജ്യം എന്നുമോർക്കുമെന്നും സായുധസേനയ്‌ക്ക് അദ്ദേഹം നൽകിയത് മഹത്തായ സംഭാവനകളായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രതികരിച്ചു.
Comments