ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലയെ(81) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ രൂപപ്പെട്ട ട്യൂമറിനെ തുടർന്നുള്ള ചികിത്സയ്‌ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെയുള്ളത്. പെലെയുടെ ആരോഗ്യം തൃപ്തികരമാണെന്നും അധികം വൈകാതെ തന്നെ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കൽ പരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയുടെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്കായി സെപ്തംബർ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 30നാണ് ശസ്ത്രക്രിയയ്‌ക്ക് ശേഷം പെലെ ആശുപത്രി വിട്ടത്. തുടർന്ന് ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധ പുലർത്തണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരുന്നു.
ബ്രസീലിനായി മൂന്ന് ലോകകിരീടങ്ങൾ നേടിക്കൊടുത്ത ഫുട്ബോൾ മാന്ത്രികനെന്ന നിലയിൽ പ്രസിദ്ധനാണ് പെലെ. 17-ാം വയസ്സിൽ അന്താരാഷ്‌ട്ര ഫുട്ബോളിലെത്തിയ പെലെ സ്വീഡനെ തോൽപ്പിച്ചാണ് 1958ലെ ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനലിൽ രണ്ടു ഗോളുകൾ പെലെയുടെ വകയായിരുന്നു.
Comments