ന്യൂഡൽഹി: സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പ്രതിപക്ഷം. സംയുക്ത സൈനിക മേധാവിയുടെ നിര്യണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകില്ല. രാജ്യസഭ എംപിമാരുടെ സസ്‌പെൻഷനെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടരുകയാണ്.
ഇന്ന് യാതൊരുവിധ പ്രതിഷേധവും സഭയിൽ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. ബിപിൻ റാവത്തിനോടും മരിച്ച മറ്റ് സൈനികരോടുമുള്ള ആദരസൂചകമായി ഇന്ന് പ്രതിഷേധങ്ങൾ ഒന്നും സംഘടിപ്പിക്കില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കി.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ 75-ാം പിറന്നാൾ ആണ് ഇന്ന്. എന്നാൽ ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് പിറന്നാൾ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ഇന്ന് നടത്താനിരുന്ന വ്യക്തിപരമായ പരിപാടികളും പാർട്ടികളും റദ്ദ് ചെയ്തതായി സോണിയ ഗാന്ധി അറിയിച്ചു.
ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിന് വെച്ചിരുന്നു. തമിഴ്‌നാട് ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സംസ്ഥാനമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. സലൂർ സൈനിക താവളത്തിലേക്ക് എത്തിച്ച ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം വൈകിട്ട് നാല് മണിയോടെ ഡൽഹിയിലെത്തിക്കും.
ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും ഇന്ന് വൈകിട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.
Comments