അഗർത്തല: അഗർത്തല-സിംഗപ്പൂർ റൂട്ടിൽ നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന ബന്ധം ആവശ്യപ്പെട്ട് ത്രിപുര സർക്കാർ ഉടൻ തന്നെ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. അഗർത്തല-ചിറ്റഗോംഗിനും, അഗർത്തല-സിംഗപ്പൂരിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന ബന്ധം ആവശ്യപ്പെട്ട് ത്രിപുര സർക്കാർ ഉടൻ വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്ന് സിവിൽ സെക്രട്ടേറിയറ്റിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ് അഗർത്തല-ധാക്ക റൂട്ടിൽ നേരിട്ട് വിമാന സർവീസ് ആവശ്യപ്പെട്ടിരുന്നു. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന് അന്താരാഷ്‌ട്ര വിമാനത്താവള പദവി ലഭിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കങ്ങൾ.
പുതിയ എയർപോർട്ട് ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷം ആദ്യ അന്താരാഷ്‌ട്ര വിമാനം അഗർത്തലയിൽ ഇറങ്ങുമെന്ന് സൂചനയുണ്ട്.
എല്ലാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും ബന്ധം ഉറപ്പാക്കാനാണ് ത്രിപുര സർക്കാരിന്റെ ശ്രമം. പ്രത്യേകിച്ച് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വാണിജ്യ തലസ്ഥാനങ്ങളുമായി. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ എല്ലാ വാണിജ്യ തലസ്ഥാനങ്ങളിലേക്കും അഗർത്തലയിൽ നിന്ന് നേരിട്ട് വിമാന പറക്കുകയാണെങ്കിൽ, ആഗോള ഭൂപടത്തിൽ തന്ത്രപ്രധാനമായ മേഖലയായി ത്രിപുര മാറുമെന്ന് സർക്കാർ കണക്ക്കൂട്ടുന്നു. അന്താരാഷ്‌ട്ര വിമാനങ്ങൾ ത്രിപുരയിൽ താൽപ്പര്യം കാണിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അടുത്തിടെയാണ് വ്യോമയാന ടർബൈൻ ഇന്ധനത്തിന്റെ നികുതിയുടെ സംസ്ഥാന വിഹിതം സർക്കാർ കുറച്ചത്. സമാനമായി, അന്താരാഷ്‌ട്ര വിമാന സർവീസ് നടത്തുന്ന എയർലൈനുകളെ ആകർഷിക്കാൻ മറ്റ് ചില നടപടികൾ തീർച്ചയായും സ്വീകരിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലേക്ക് അന്താരാഷ്‌ട്ര വിമാനങ്ങൾ എത്തിക്കാൻ ത്രിപുര സർക്കാർ പൂർണ്ണമനസ്സോടെ ശ്രമിക്കുന്നുണ്ടെന്ന് ഡെസ്റ്റിനേഷൻ ത്രിപുര നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ് പറഞ്ഞിരുന്നു.
Comments