ബെംഗളൂരു : വിഗ്രഹങ്ങളെ ആരാധിക്കുന്നതിനോടുള്ള എതിർപ്പ് മൂലം ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയയാൾ അറസ്റ്റിൽ . സാലിഗ്രാമ ഗ്രാമത്തിലെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തുടർച്ചയായി തകർത്തയാളെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത് . ജനരോഷം ഭയന്ന് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .
കൽ വിഗ്രഹങ്ങളെ ആരാധിക്കുന്ന ആളുകൾ വഞ്ചിക്കപ്പെടുമെന്ന് കരുതിയാണ് വിഗ്രഹങ്ങൾ തകർക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുൻപ് ശ്രീ സിദ്ധലിംഗേശ്വര ക്ഷേത്രത്തിന്റെയും മഹാദേശ്വര ക്ഷേത്രത്തിന്റെയും വാതിൽ തകർത്തും ഇയാൾ ആക്രമണം നടത്തിയിരുന്നു . ഡിസംബർ 7 ന് ഭേര്യ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ‘ശിവലിംഗങ്ങൾ’ തകർത്തത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡോ.എ.ആർ.സുമിതിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഭേര്യ ഗ്രാമത്തിൽ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
കെ.ആർ.പേട്ട് റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ പ്രതിമ തകർത്ത് വിഗ്രഹം വികൃതമാക്കിയ ശേഷം കിണറ്റിലേക്ക് എറിയുകയും ചെയ്തിരുന്നു . ബീരവല്ലി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ഒരുങ്ങിയപ്പോൾ ആളുകൾ വന്നതിനാൽ രക്ഷപ്പെടേണ്ടി വന്നതായും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.
ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ തകർക്കുന്ന ശീലം മുൻപും ഉണ്ട് . വിഗ്രഹങ്ങളെ ആരാധിക്കുന്നതിലൂടെ ആളുകൾ വഞ്ചിക്കപ്പെടുകയാണെന്നും പ്രതി കരുതുന്നതായി പോലീസ് പറഞ്ഞു . അതേ സമയം മോഷണമല്ല ഇയാളുടെ ഉന്നമെന്നും ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പണം എന്നിവ നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Comments