തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വന്ന ആഹ്‌ളാദ പ്രകടനത്തിൽ സർക്കാരിനെയും സംസ്ഥാന പോലീസ് മേധാവിയെയും വിമർശിച്ച് സന്ദീപ് വാചസ്പതി. ഇത്തരത്തിൽ സന്തോഷ പ്രകടനം നടത്തിയവരെക്കാൾ സമൂഹം ഭയക്കേണ്ടത് ഇതിന് മൗനാനുവാദം നൽകുന്ന ഭരണകൂടത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ഒരു ചെറു വിരൽ പോലും അനക്കാൻ ഭരണകൂടം തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളാ സർക്കാരിനെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്നലെ വരെ ഈ രാഷ്‌ട്രത്തിന് സുരക്ഷ ഉറപ്പാക്കാൻ സ്വജീവിതം ഹോമിച്ച സേനാത്തലവൻ വീര ചരമം പ്രാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചവരേക്കാൾ പേടിക്കേണ്ടത് അതിന് മൗനാനുവാദം നൽകുന്ന ഭരണ കൂടത്തെയാണ്. രാഷ്‌ട്രത്തിന്റെ സൈനിക മേധാവിയുടെ മരണം പോലും അവഹേളിക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ തോന്നാത്തത് എന്തു കൊണ്ടാണ്? വെറും ഇമോജികൾക്കപ്പുറത്ത് അവയിലെല്ലാം തീവ്രവാദ വിത്തുകൾ ഒളിഞ്ഞിരിക്കുന്നത് കാണാതെ പോകുന്നത് ആരെ ഭയന്നിട്ടാണ്?’ എന്ന് സന്ദീപ് വാചസ്പതി ചോദ്യമുന്നയിച്ചു.
രാഷ്‌ട്ര വിരുദ്ധത, തീവ്രവാദം ഇവയൊന്നും ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിക്കേ പോലീസ് അധികാരികൾക്കോ ബാധ്യത ഇല്ലാതെ പോകുന്നത് ആ ഭരണകൂടം തീവ്രവാദത്തിന്റെ ഉപോത്പന്നം ആകുമ്പോഴാണ്. കേരളാ സർക്കാരിനെ നിയന്ത്രിക്കുന്നത് തീവ്രവാദികൾ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ? രാഷ്‌ട്ര വിരുദ്ധത തടയാൻ സ്വമേധായ ബാധ്യത ഉള്ള പോലീസ് ആരുടെ നിർദ്ദേശത്തിനാണ് കാക്കുന്നത്?
ഐ.പി.എസ്, എ. കെ. ജി സെന്ററിൽ നിന്ന ദാനം കിട്ടിയതല്ലെന്ന് സംസ്ഥാന പോലീസ് മേധാവി മനസിലാക്കണം. ഉണ്ണുന്ന ചോറിനോട്, ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കിൽ ദേശദ്രോഹികൾക്കെതിരെ സ്വമേധയാ കേസെടുക്കണം. അതിന് ആരുടെയും അനുമതി വേണ്ട. പിണറായി ഭരണം പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ സംഭാവന ആകാം. അതുകൊണ്ട് അവർക്കെതിരെ നീങ്ങാൻ അദ്ദേഹത്തിന് ചില വൈഷമ്യങ്ങൾ ഉണ്ടാകാം. പക്ഷെ ഡിജിപി കസേര ഭരണഘടനാ ദത്തമാണെന്ന് സന്ദീപ് വാചസ്പതി ഓർമ്മിപ്പിച്ചു.
ബുദ്ധിയിലും മനസിലും പച്ചവെളിച്ചം കയറിയിട്ടില്ലെങ്കിൽ, ഇല്ലെങ്കിൽ മാത്രം, ഈ രാഷ്‌ട്ര ദ്രോഹികൾക്കെതിരെ കേസെടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണം. അതിന് താങ്കൾക്ക് ബാധ്യത ഉണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി മനസിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments