കോട്ടയം: പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതിന് പിന്നിൽ ജയിൽ ചപ്പാത്തിയെന്ന് വിവരം. തൃശൂരിൽ നിന്നു കൊണ്ടുവന്ന ജയിൽ ചപ്പാത്തി വഴിയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
ചിത്രത്തിന്റെ ഭാഗമായ ഒമ്പത് ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് മോശം ഭക്ഷണമാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി 35ഓളം പേർ ചേർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. കഴിക്കാൻ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയതെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പറഞ്ഞു. ഇവരെ ചിത്രീകരണത്തിനായി എത്തിച്ച കോർഡിനേറ്റർ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് സംഘം ആരോപണമുന്നയിച്ചത്.
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച യുവാക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതോടെ ആശുപത്രി വിട്ടു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഇവർ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവർ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോർഡിനേറ്റർമാരുടെ മൊഴി പ്രകാരം ജയിൽ ചപ്പാത്തിയാണ് ഇവർക്ക് എത്തിച്ച് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സിനിമ സെറ്റിൽ മോശം ഭക്ഷണം കൂടാതെ വേതനവും യഥാവിധം ലഭിച്ചിരുന്നില്ലെന്നും ആർട്ടിസ്റ്റുകൾ പരാതി നൽകിയിരുന്നു. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും വേതനം കൃത്യമായി ലഭിക്കാത്തതിനാൽ ഒരുപാട് പേർ തിരിച്ച് പോയെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ സിനിമയുടെ റിലീസ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. സിനിമ പ്രക്ഷേപണം ചെയ്താൽ തങ്ങളുടെ കുടംബത്തിന് അപകീർത്തിയുണ്ടാകുമെന്ന് ആരോപിച്ച് പാലാ സ്വദേശി ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവുണ്ടായത്.
Comments