വരണാസി : ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി ഉദ്ഘാടനം ചെയ്യുക. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്.
12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സന്നിഹിതരാകും. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർക്ക് പുറമേ ഒൻപത് ഉപമുഖ്യമന്ത്രിമാരും ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കും.
ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി ഉച്ചയോടെ കാശിയിൽ എത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയ ശേഷമാകും അദ്ദേഹം ഉദ്ഘാടന കർമ്മത്തിലേക്ക് കടക്കുക.
അതീവ സുരക്ഷയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. എൻഎസ്ജി, ഭീകര വിരുദ്ധ സേന, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് വരണാസിയിൽ സുരക്ഷയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സുരക്ഷാ സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴി. ഇതിന്റെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസർക്കാർ ചിലവിട്ടിരിക്കുന്നത്. പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്. 50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.
Comments