കൊൽക്കത്ത: തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് രാഹുൽഗാന്ധി സ്വയം ഒരു ഹിന്ദുവാണെന്ന കാര്യം ഉയർത്തിക്കാണിക്കുന്നതെന്ന പരിഹാസവുമായി പശ്ചിമബംഗാൾ ബിജെപി പ്രസിഡന്റ് സുഖന്ദ മജുംദാർ. കഴിഞ്ഞ ദിവസം ജയ്പൂരിൽ നടന്ന ഒരു റാലിക്കിടെയാണ് താൻ ഹിന്ദുവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. രാജ്യം ഹിന്ദുവിന്റേതാണെന്നും, ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഹിന്ദുവാണെന്ന് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഹുൽ ഓർക്കുന്നത് എന്ന് സുഖന്ദ മജുംദാർ പരിഹസിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം അമ്പലങ്ങളിൽ പോകുന്ന രാഹുലിന് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
‘ രാഹുൽ സ്വയം ഒരു ഹിന്ദുവാണെന്ന് പറയുന്നത് വലിയ കാര്യമാണ്. പക്ഷേ തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് താൻ ഹിന്ദുവാണെന്ന് രാഹുൽ പറയാറുള്ളത്. തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി അയാൾ പലപ്പോഴും ‘പൂണൂൽ’ അണിയാറുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് അമ്പലങ്ങളിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ടൂറിനും പോകും. തിരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്ത് ബീച്ചിലേക്കായിരിക്കും രാഹുൽ പോകുന്നത്. ആ സമയം ഹിന്ദുവായിട്ടിരുന്നിട്ട് യാതൊരു കാര്യവുമില്ല. ചിലപ്പോൾ മാത്രം ഹിന്ദുവിന്റെ വേഷമണിയുന്നവർക്ക് രാമായണത്തിലെ രാവണനുമായി യാതൊരു വ്യത്യാസവുമില്ല. സീതാ ദേവിയെ അപഹരിക്കാനായി സന്യാസിയുടെ വേഷത്തിലാണ് രാവണൻ വന്നതെന്നും’ സുഖന്ദ മജുംദാർ പരിഹസിച്ചു.
ജയ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഹിന്ദുവിനെയും ഹിന്ദുത്വവാദികളേയും കുറിച്ചുള്ള രാഹുലിന്റെ പരാമർശം. ‘ രാജ്യത്തെ രാഷ്ട്രീയത്തിൽ ഇന്ന് രണ്ട് വാക്കുകൾ തമ്മിലൊരു ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു വാക്ക് ഹിന്ദു എന്നും മറ്റേത് ഹിന്ദുത്വവാദി എന്നുമാണ്. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്, എന്നാണ് ഹിന്ദുത്വവാദികളുടേതല്ല. ഞാൻ ഹിന്ദുവാണ്. എന്നാൽ ഹിന്ദുത്വവാദിയല്ല. ഹിന്ദുത്വവാദികൾക്ക് ഏത് വിധേനയും അധികാരത്തിൽ തുടരണമെന്നത് മാത്രമാണ് ആഗ്രഹം. അതല്ലാതെ അവർക്ക് മറ്റൊരു ലക്ഷ്യമില്ലെന്നുമായിരുന്നു’ രാഹുലിന്റെ പരാമർശം.
Comments