തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മുട്ടയും പാലും വിതരണം രണ്ട് ദിവസമാക്കി കുറച്ച് സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നത് നിർത്തിവയ്ക്കണമെന്ന അദ്ധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണമായും തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചു.സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം തീരുമാനമെടുത്തത്. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ വർദ്ധിപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഒമിക്രോൺ സാഹചര്യത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. നിർബന്ധമായും മാസ്ക്ക് ധരിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പരിപാടികളിൽ തുറന്ന സ്ഥലങ്ങളിൽ പരമാവധി 300 പേരെ പ്രവേശിപ്പിക്കും. ഹാളുകളിലും മുറികളിലും 150 പേരെ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
Comments